കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ ജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കു കൂടി ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. കീഴല്ലൂര്‍, ഉളിക്കല്‍, ചെറുകുന്ന് ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികളാണ് മറ്റുള്ളവ. ഇതോടെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടുന്ന ആദ്യ ജില്ലാ പഞ്ചായത്തായി ഇതോടെ കണ്ണൂര്‍ മാറി. 367 പുതിയ പ്രൊജക്ടുകളും 331 സ്പില്‍ഓവര്‍ പ്രൊജക്ടുകളുമുള്പ്പെടെ 78.4 കോടി രൂപയുടെ 698 പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ചത്. സയന്‍സ് ഫെസ്റ്റ് (40 ലക്ഷം), ജെന്റില്‍ വുമണ്‍ (20 ലക്ഷം) ഉള്‍പ്പെടെ 7 കോടിയിലേറെ വരുന്ന വനിതാ ശാക്തീകരണ പദ്ധതികള്‍, കാര്‍ഷിക സ്വയംപര്യാപ്ത ഗ്രാമം (ഒരു കോടി), ഇതരഭാഷാ സൗഹൃദ പഠന കേന്ദ്രം (12 ലക്ഷം) തുടങ്ങിയ നൂതന പദ്ധതികളുള്പ്പെടുന്നതാണ് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി. സാന്ത്വന പരിചരണം ഗ്രാമങ്ങളിലെത്തിക്കുന്നതിന് 1.25 കോടിയും ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 96 ലക്ഷവും സംയുക്ത പദ്ധതികളിലായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വി‘ാഗങ്ങള്ക്ക് 7.5 കോടിയും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 2.6 കോടിയും വിവിധ പദ്ധതികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി,സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ടി.ടി.റംല, കെ.ശോഭ, എം.സുകുമാരന്‍, പി.കെ.ശ്യാമള ടീച്ചര്‍, അജിത്ത് മാട്ടൂല്‍, പി.ഗൗരി, സുമിത്ര ഭാസ്കരന്, പി.ജാനകി, കെ.വി.ഗോവിന്ദന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: