വലിയ ജനവിധി നേടി അധികാരത്തിലെത്തിയ പല നേതാക്കളും ആ ജനപ്രീതി നിലനിര്‍ത്താനാകാതെ, ജനം ശപിച്ച്, ജനപ്രീതി നഷ്ടപ്പെട്ട് പരാജയം ഏറ്റുവാങ്ങുന്നത് രാഷ്ട്രീയത്തില്‍ സാധാരണമാണ്. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും വി.പി. സിങ്ങും എല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. പക്ഷെ നരേന്ദ്രമോദി അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ മൂന്നുവര്‍ഷം തികക്കുമ്പോള്‍ 2014 ലെതിനേക്കാള്‍ ഏറെ ജനപ്രിയന്, അജയ്യന്‍.
തുടര്‍ച്ചയായി മുഖ്യമന്ത്രിയായി തെരഞ്ഞെടുപ്പുകള്‍ വിജയിച്ച നേതാക്കളുണ്ട്. ജ്യോതിബസു, ലാലുപ്രസാദ് യാദവ്, പ്രകാശ് സിങ് ബാദല്‍, നിതീഷ് കുമാര്‍ എന്നിങ്ങനെ ചുരുക്കം ചിലര്‍. നരേന്ദ്രമോദി തുടര്‍ച്ചയായി മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഗുജറാത്തില്‍ വിജയിച്ചു. പിന്നീട് പ്രധാനമന്ത്രിയാകാന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍, ഗുജറാത്തിലെ 26 ല്‍ 26 സീറ്റും ബിജെപി നേടി. ഇത് മോദിക്ക് ഗുജറാത്തിലെ ജനങ്ങള്‍ മൂന്നുവട്ടത്തെ ജനവിധിക്കുശേഷം നല്കിയ നാലാം ജനവിധികൂടിയായി.
2014 ല്‍ അദ്ഭുതം സൃഷ്ടിച്ച് ബിജെപിയെ ഒറ്റക്ക് അധികാരത്തിലേക്ക് നയിച്ച നരേന്ദ്ര മോദി, പിന്നീട് വന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി അന്നോളം ഒറ്റക്ക് അധികാരം പിടിക്കാമെന്ന് സ്വപ്നം പോലും കാണാത്ത സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ഭരണത്തിലേറ്റി. ജമ്മുകശ്മീര്‍, ഹരിയാന, മഹാരാഷ്ട്ര, ആസ്സാം, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മോദിയുടെ ജനസമ്മതി ഒന്നുമാത്രമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. ദല്‍ഹിയും ബിഹാറുമൊഴിച്ചാല് മോദി അധികാരത്തില്‍ വന്നതിനുശേഷം നടന്ന എല്ലാ ഉപതെരഞ്ഞെപ്പുകളിലും ബിജെപി വിജയം കൊയ്തു. ദല്‍ഹി കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വന്‍ വിജയം.
നവംബര്‍ എട്ടിന് 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ നിരോധിച്ചപ്പോള്‍ പലരും നരേന്ദ്രമോദിയുടെ രാഷ്ട്രീയ ചരമക്കുറിപ്പെഴുതിയതാണ്. എന്നാല്‍ ഇത് ഒരുതരത്തില്‍ നരേന്ദ്രമോദിയെ അജയ്യനാക്കി എന്നുവേണം കരുതാന്‍. ഇതിനുശേഷം നടന്ന ഒരൊറ്റ തെരഞ്ഞെടുപ്പുപോലും ബിജെപി തോറ്റിട്ടില്ല. ബിജെപിയുടെ വന്‍ വിജയത്തെ വോട്ടിങ് മെഷീന്റെ മറിമായമെന്ന് വിശേഷിപ്പിച്ചവരെ രാഷ്ട്രീയ നിരീക്ഷകരും ജനങ്ങളും ഒരുപോലെ കളിയാക്കി. സ്ഥിരമായി ബിജെപിക്ക് എതിരായി എഴുതുന്ന മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് എഴുതി: ”വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുക വഴി, കോണ്‍ഗ്രസും കേജ്രിവാളും വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപി മാത്രമേ ജയിക്കൂ എന്ന് സാധാരണ ജനങ്ങളില്‍ ധാരണ പരത്തി. ഇത് പ്രതിപക്ഷത്തിന് മനഃശാസ്ത്രപരമായ വലിയ പരാജയമായി.”
മോദിയുടെ ജനപിന്തുണ ഇപ്പോള്‍ ആര്‍ക്കും സംശയമില്ലാത്ത വിഷയമാണ്. ഇന്ത്യാ ടുഡെയുടെ ഏറ്റവും പുതിയ സര്‍വ്വെ, ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 2014 ലേതിലധികം സീറ്റ് ബിജെപിക്ക് ലഭിക്കുമെന്നും 65 ശതമാനത്തിലധികമാളുകള്‍ നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരുന്നതിനെ അനുകൂലിക്കുന്നുവെന്നും കണ്ടെത്തി. പുതിയ മേഖലകളിലും ബിജെപിക്ക് വിജയം കൊയ്യാനായത് മോദിയുടെ ജനസമ്മതിയാണ്. ഒറീസ്സയില്‍ രണ്ടാംകക്ഷിയായി. കോണ്‍ഗ്രസ് ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
കഴിഞ്ഞ ആഴ്ച പശ്ചിമബംഗാളില്‍ കോര്‍പ്പറേഷനുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമായി. ബിജെപി വിജയം, അതിന്റെ സഖ്യകക്ഷിയായ ദാര്‍ജിലിങ് ഗൂര്‍ഖാ കക്ഷിയുടെ കീശയിലാക്കി ബിജെപി വിജയം കുറച്ചുകാണിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു. പക്ഷെ ഇവിടെ വലിയ വാര്‍ത്ത ഒറ്റ സീറ്റുപോലും പിടിക്കാനാവാതെ നാലാം സ്ഥാനത്തേക്ക് സിപിഎമ്മും മൂന്നാം സ്ഥാനത്തേക്ക് കേവലം അഞ്ച് സീറ്റുമായി കോണ്‍ഗ്രസും പിന്തള്ളപ്പെട്ടു എന്നതാണ്. എന്നാല്‍ ഈ വസ്തുത പത്രങ്ങള്‍ ഏറെ കൊട്ടിഘോഷിച്ചില്ല.
ത്രിപുരയിലും ഇതുതന്നെയാണ് സംഭവിച്ചത്, കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍. ഇപ്പോള്‍ പശ്ചിമബംഗാളില്‍, ചര്‍ച്ചകളില്‍ പോലും ആരും സിപിഎമ്മിനെക്കുറിച്ച് പറയാറില്ല. ഒരുകാലത്ത് അഞ്ച് ലക്ഷത്തിലധികം സ്ഥിരം ശമ്പളക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുണ്ടായിരുന്ന സിപിഎം ഇപ്പോള്‍ പരമദയനീയമായ സ്ഥിതിയിലാണ്. ഈ അണികളും അവര്‍ വളര്‍ത്തിയെടുത്ത ഗുണ്ടാപ്പടയും ക്വട്ടേഷന്‍ സംഘവും മുഴുവന്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. അവിടെ മുഴുവന്‍സമയ പ്രവര്‍ത്തകരായി, ശമ്പളക്കാരായി മമത ബാനര്‍ജിക്കുവേണ്ടി മുദ്രാവാക്യം വിളിക്കുകയും കൊള്ളയും കൊള്ളിവയ്പ്പും, കൊലപാതകവും നടത്തുന്ന കൂലിപ്പടയായി തീര്‍ന്നിട്ടുണ്ട്.
മോദിക്ക് അനുകൂലമായാണ് ജനം ചിന്തിക്കുന്നതെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മോദി സര്‍ക്കാരിനെ വിലയിരുത്തി ഇക്കണോമിക് ടൈംസ് നടത്തിയ സര്‍വേ. ഇത് പ്രസിദ്ധപ്പെടുത്തിയത് മെയ് 16 ന്. ‘മോദി വിജയം കൊയ്യുന്നു, മൂന്നുവര്‍ഷം കഴിഞ്ഞിട്ടും’ എന്ന ശീര്‍ഷകത്തില്‍ പത്രം എഴുതി. വിശ്വാസവോട്ട് നേടി മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കും കോര്‍പ്പറേറ്റ് ഇന്ത്യക്കും ഒരുപോലെ പ്രിയങ്കരം.
മോദി ഒരു കാര്യംകൂടി തെളിയിച്ചു. മറ്റൊരു നേതാവും ഇതിന് മുന്‍പൊരിക്കലും പരീക്ഷിക്കാന്‍ ധൈര്യം കാണിക്കാത്ത ഒരു കാര്യം. നല്ല സാമ്പത്തിക നയത്തിലൂടെ നല്ല രാഷ്ട്രീയ നേട്ടം സാധ്യമാണെന്ന്. ജാതിയും മതവും വികാരവേലിയറ്റവുമില്ലാതെ തെരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് വിശ്വസിച്ച രാഷ്ട്രീയക്കാരെ ഒരു പുതിയ പാഠം പഠിപ്പിക്കാനും, വികസനം മുദ്രാവാക്യമാക്കിയും, നിക്ഷേപവും ഉല്‍പ്പാദനവും അടിസ്ഥാനമാക്കിയും രാഷ്ട്രീയം നടത്താമെന്ന് മോദി തെളിയിച്ചു. അതാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇന്ന് തിളങ്ങുന്നതിനുള്ള കാരണവും.
മോദി ഇന്ത്യയുടെ മഹാനായകന്മാരുടെ പട്ടികയില്‍ സ്ഥാനംപിടിച്ചുകഴിഞ്ഞുവെന്ന് ‘ഇന്ത്യാ ടുഡെ’ എഡിറ്റര്‍ രാജ് ചെങ്കപ്പ വാരികയിലെ പ്രതിമാസ പംക്തിയില്‍ എഴുതി. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ്. ലോകശരാശരി വളര്‍ച്ചാ നിരക്ക് 3.1 ശതമാനമാണെങ്കില്‍ ഇന്ത്യയുടെത് 7.9 ശതമാനമാണ്. ഇന്ത്യ ഇന്ന് കല്‍ക്കരി ഉല്‍പ്പാദനത്തിലും ഇലക്ട്രിസിറ്റിയിലും പൂര്‍ണത അതായത്, ആവശ്യത്തിലധികം ഉല്‍പ്പാദനക്ഷമത കൈവരിച്ചു കഴിഞ്ഞു.
ഈ രണ്ട് രംഗവും താറുമാറായി കിടന്നപ്പോഴാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. സോളാര്‍ എനര്‍ജി, വിന്‍ഡ് എനര്‍ജി എന്നിങ്ങനെ പുതിയ ഇന്ധനങ്ങള്‍ വികസിപ്പിച്ചു. വൈദ്യുതിയുടെ അനാവശ്യ ചെലവ് എല്‍ഇഡി ബള്‍ബുകള്‍ പ്രോത്സാഹിപ്പിക്കുക വഴി ഏറെക്കുറച്ചു. ഉല്‍പ്പാദനം കുറച്ചിട്ടും, മറ്റെല്ലാ കമ്പോളപരാക്രമങ്ങള് നടത്തിയിട്ടും ഇന്ധനവില കൂട്ടാനാവാത്തത്, ഇന്ധനം ഉല്‍പ്പാദിപ്പിച്ച ലോക സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുമെന്ന് അഹങ്കരിച്ച പെട്രോ ഡോളര്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായി. ഇത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ അനുഗ്രഹമാകും.
അടുത്ത ഏതാനും വര്ഷങ്ങള്കൂടി ലോക വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇന്നത്തേതുപോലെ തന്നെ തുടരും. ഇതിന് കാരണം രണ്ടാണ്.
ഒന്ന്: ചൈനയെയും യൂറോപ്പിനെയും അമേരിക്കയെയും പോലുള്ള രാജ്യങ്ങളുടെ ഉല്‍പ്പാദനക്ഷമതയും വളര്‍ച്ചാ നിരക്കും കുറയുന്നത് ഇവരുടെ ഇന്ധന ആവശ്യം കുറച്ചു.
രണ്ട്: ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഏറെ രാജ്യങ്ങള്‍ പ്രത്യേകിച്ച് റഷ്യയും അമേരിക്കയും ഉല്‍പ്പാദിപ്പിക്കുന്ന സീല്‍ ഓയില്‍ എന്ന ബദല്‍ ഇന്ധനവും അറബ് രാജ്യങ്ങള്‍ക്കുണ്ടായിരുന്ന കുത്തകാധികാരം ഇല്ലാതാക്കി.
ഇന്ത്യയിലും ഈ അറബ് ലോബിയുടെ ഒത്താശക്ക് വഴങ്ങി കോണ്‍ഗ്രസ് ഭരണാധികാരികള്‍ ബദല്‍ ഇന്ധന ഉല്‍പ്പാദനത്തെ മാത്രമല്ല ഹൈഡ്രോ, തെര്‍മല്‍ ഇലക്ട്രിസിറ്റി ഉല്‍പ്പാദനം വരെ അവതാളത്തിലാക്കിയിരുന്നു. ഇന്ത്യയിലെ കല്‍ക്കരിയും മണ്ണും സംസ്കരിക്കാതെ ചൈനയിലേക്കും മറ്റും കയറ്റി അയച്ച് കൊള്ള ലാഭം പറ്റുമ്പോള്‍, വിദേശത്തുനിന്ന് വിലകൂടിയ കല്‍ക്കരി ഇറക്കുമതി ചെയ്യുകയായിരുന്നു യുപിഎ സര്‍ക്കാര്‍.
ഇന്ന് രൂപ ഡോളറിന്റെ അനുപാതത്തില്‍ ശക്തമാണ്.
കമ്പോളത്തില്‍ സാധനവില നിയന്ത്രിക്കപ്പെട്ടു. നാണ്യപ്പെരുപ്പം അഞ്ച് ശതമാനത്തിന് താഴെയാണ്. ഓഹരി കമ്പോളം ഇതിന് മുന്പൊരിക്കലുമെത്താത്ത മേഖലകളിലേക്ക് കുനിക്കുകയാണ്. പലിശ നിരക്ക് കുറയാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ ഭവനനിര്‍മാണ വാഴ്ചയും നിക്ഷേപ വാഴ്ചയും എടുക്കാന്‍ ആളുകള്‍ തയ്യാറായി. ശക്തമായ സാമ്പത്തിക ഭദ്രതയും ചെലവ് ചുരുക്കലും, ടുജി, കല്‍ക്കരിപ്പാടം എന്നിവയുടെ ലേലത്തിലുംകൂടി ഏതാണ്ട് എട്ട് ലക്ഷം കോടിയോളം സമ്പാദിക്കാന്‍ കേന്ദ്രസര്‍ക്കാരിനായി. കല്ക്കരിക്കെങ്ങനെ വില നിശ്ചയിക്കുമെന്നു പറഞ്ഞ ചിദംബരവു ടുജിക്ക് പൂജ്യം വില എന്നുപറഞ്ഞ കപില്‍ സിബലും ഇപ്പോള്‍ ഇളിഭ്യന്മാരായി, നിശബ്ദരായി നടക്കുകയാണ്.
പൊതുമുതല്‍ കക്കാനും കൂടുംബസ്വത്താക്കാനുമുള്ളതല്ല എന്ന് ലാലുവും ചിദംബരവും സോണിയയും വഡേരയും മനസ്സിലാക്കി തുടങ്ങി. പതിനാല് രാജ്യങ്ങളില്‍ നിക്ഷേപം, 48 കമ്പനികളുടെ ഉടമസ്ഥത ഇനിയും കണക്കാക്കപ്പെട്ടിട്ടില്ലാത്തത്ര സ്വത്ത്, ഇതൊക്കെ ചിദംബരത്തിന്റെ രാഷ്ട്രീയ ഭാവിയുടെ കുഴിമാടമാകും. ഇവരെല്ലാം ജയിലഴികളെണ്ണാന് തുടങ്ങിയാല്‍ മാത്രമേ മോദി പറഞ്ഞ സ്വച്ഛഭാരതം, ആരെയും കക്കാനനുവദിക്കില്ല എന്ന പ്രതിജ്ഞ സാര്‍ത്ഥകമാകൂ. ഇതിനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ രാഷ്ട്രീയ പകപോക്കലെന്ന് വിളിച്ചുകൂവന്നവരുണ്ട്. പക്ഷെ ഇവരുടെ ആവലാതികള്‍ക്ക് അടിസ്ഥാനമില്ല.
ചിദംബരം കഴിഞ്ഞ തെരഞ്ഞെടുപ്പ് ജയിച്ചതുപോലും കള്ളക്കളി ആയിരുന്നു. തോറ്റതായി പ്രഖ്യാപിച്ച ശേഷം, പുനര്എണ്ണലിലൂടെ ജയലളിതയുടെ ഒത്താശയോടെ സോണിയയും മന്മോഹനും പറഞ്ഞതനുസരിച്ച് ജയിപ്പിച്ച് വിടുകയായിരുന്നു ശിവഗംഗയില്‍നിന്ന്. ആ കേസ് ഇപ്പോഴും കോടതിയില്‍ വിചാരണയാവാതെ കിടക്കുകയാണ്. മോദിയുടെ അഴിമതിവിരുദ്ധ നയങ്ങളുടെ ഭാഗംകൂടിയാണ് പൊതുമുതല്‍ കട്ടവരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക എന്നത്.
വിദേശരംഗത്തും വിജയക്കൊടി പാറിച്ചു മോദി. തന്ത്രപരമായ സമീപനത്തിലൂടെ ലോകരാജ്യങ്ങളുടെ മുന്‍പന്തിയിലെത്തി. ഇന്ന് ഇന്ത്യ ലോകം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നേതൃത്വമായി മോദിയുടേത്. സര്‍ജിക്കല്‍ സ്ട്രൈക്ക് മോദിയുടെ വിദേശനയത്തിനൊരു തൂവല്‍ മാത്രമല്ല, പൊതുജനങ്ങളില്‍ ഏറെ പാക്കിസ്ഥാനെ നിലക്കുനിര്‍ത്താന്‍ മോദിക്ക് കഴിയുമെന്ന വിശ്വസനീയത വളര്‍ത്തി.
സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇത്രയേറെ മൂലധനം നിക്ഷേപിച്ച മറ്റൊരു കാലമുണ്ടായിട്ടില്ല.
മൂന്ന് ലക്ഷംകോടിയുടെ വികസന പദ്ധതികളാണ്, റോഡ്, റെയില്‍, വൈദ്യുതി, പോര്‍ട്ട്, ഗ്രാമ റോഡുകള്‍ എന്നിവക്കായി ചെലവുചെയ്തുകൊണ്ടിരിക്കുന്നത്. ഗ്രാമീണ വികസനത്തിനും തൊഴിലവസരമുണ്ടാക്കാനും ഇത് സഹായിക്കും. ക്രിയാത്മകവും പ്രായോഗികവും പുരോഗമനപരവുമായ സമീപനമാണ് മോദിയുടെ മോഡലിന്റെ പ്രത്യേകത. ഇതുകൊണ്ടുതന്നെ പൂര്വസ്ഥിതികളെ ശക്തമാക്കുന്ന, ജനവിശ്വാസം വര്‍ധിപ്പിക്കുന്ന ജനപങ്കാളിത്തം ഉറപ്പാക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്ര. മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ പരാജയപ്പെട്ട പദ്ധതികള്‍പോലും വിജയകരവും ജനപ്രിയവുമാക്കി, പുനര്‍രചിച്ചു എന്ന ചാരിതാര്‍ത്ഥ്യം മോദിക്കുണ്ടാകും. അദ്ദേഹത്തെ മറ്റ് നേതാക്കളില്‍നിന്ന് വ്യത്യസ്തനാക്കുന്ന ഒന്നും ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: