തിരുവനന്തപുരം: ശ്രീഹരിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ പരാതിയുമായി അമ്മയും സഹോദരനും. കോടതി നിര്‍ദ്ദേശിച്ചാല്‍ മാത്രമേ പെണ്‍കുട്ടിക്കെതിരെ കേസെടുക്കുകയുള്ളൂവെന്ന നിലപാടിലാണ് പോലീസ്. മെയ് 19ന് രാത്രി കണ്ണമ്മൂലയിലെ 23 കാരിയായ നിയമവിദ്യാര്‍ഥിനിയാണ് പീഡനശ്രമം ചെറുക്കുന്നതിനിടെ ശ്രീഹരിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ അമ്മാവന്റെ വീട്ടിലാണ് താമസം.
വനിതാകമ്മീഷനും ഡിജിപിക്കുമാണ് പരാതി നല്‍കിയത്. മകള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പ്രണയബന്ധത്തെ എതിര്‍ത്ത വൈരാഗ്യത്തിനാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പരാതിയില്‍ പറയുന്നു. കുറച്ചുനാളുകളായി ശ്രീഹരിയുമായി അകല്‍ച്ചയിലായിരുന്ന മകള്‍ പിണക്കമില്ലെന്നു പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി. 19ന് രാവിലെ മകള്‍ ശ്രീഹരിയോട് ക്ഷമചോദിച്ചു. സൗഹൃദത്തോടെ പെരുമാറിയ മകള്‍ തുടര്‍ന്ന് രാവിലെ പത്തുമണിയോടെ സാധനങ്ങള്‍ വാങ്ങാന്‍ പോയി. വൈകിട്ട് ആറരയ്ക്ക് മടങ്ങിയെത്തി. അത്രയും സമയം കാമുകനൊപ്പമായിരുന്നു മകള്‍. ഇയാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് അമ്മ പരാതിയില്‍ പറയുന്നു.
കാമുകന് തങ്ങളില്‍ നിന്ന് ആറുലക്ഷത്തി അറുപതിനായിരം രൂപ വാങ്ങിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇട്ടുകൊടുക്കുകയായിരുന്നു. ഭൂമി വാങ്ങാന്‍ ഒമ്പതുലക്ഷം രൂപ നല്കി. ഈ ബന്ധത്തെ എതിര്‍ത്ത ശ്രീഹരി പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് മകളോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് മകള്‍ക്കും കാമുകനും ശ്രീഹരിയോട് വിരോധമുണ്ടാകാന്‍ കാരണം.
ശ്രീഹരി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല.
ഹാളില്‍ രാത്രി വിശ്രമിച്ചിരുന്ന ശ്രീഹരിക്ക് പാലും പഴങ്ങളും നല്‍കിയശേഷം താന്‍ മുറിയിലേക്ക് പോയി. പിന്നീട് ബഹളം കേട്ട് നോക്കുമ്പോള്‍ ശ്രീഹരി ജനനേന്ദ്രിയം അറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. മകള്‍ പുറത്തേക്ക് ഓടുന്നതാണ് കണ്ടത്. ഉന്നത പോലീസുദ്യോഗസ്ഥയുടെ വീട്ടിലേക്കാണ് അവള് ചെന്നുകയറിയത്. പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച തങ്ങളോട് ശ്രീഹരി മകളെ പീഡിപ്പിച്ചെന്നും 40 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും മൊഴി നല്കാന് പോലീസ് ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ കാമുകനെന്നു പറയുന്ന ആള് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കുട്ടിയോട് ശ്രീഹരി മോശമായി പെരുമാറിയിട്ടുണ്ടെന്നും വിവരം അമ്മയ്ക്ക് അറിയാമെന്നും പോലീസ് പറയുന്നു. ശ്രീഹരിയെ രക്ഷിക്കാന്‍ അമ്മയും സഹോദരനും ബോധപൂര്‍വം ശ്രമിക്കുകയാണെന്ന വാദമാണ് പോലീസിന്റെത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: