കോഴിക്കോട്: മുഖ്യമന്ത്രി കോഴിക്കോട് സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനത്തിന് നിലവിളക്ക് തെളിയിക്കുമ്പോള്‍ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട്, കമ്പിളിപ്പാറ ആദിവാസി കോളനിയില്‍ തകൃതിയായ പണി നടക്കുകയായിരുന്നു.
വൈദ്യുതീകരണ പ്രഖ്യാപനം നടക്കുമ്പോഴും ആദിവാസി കോളനിയില്‍ വൈദ്യുതി എത്തിയിട്ടില്ലെന്ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കോഴിക്കോട്ടെ വൈദ്യുതീകരണ പ്രഖ്യാപന വേദിക്കുമുമ്പില്‍ തങ്ങള്‍ക്ക് ഇതുവരെ വൈദ്യുതി കിട്ടിയില്ലെന്ന് ആദിവാസി കുടുംബങ്ങള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. യുവമോര്‍ച്ച നല്കിയ റാന്തല്‍ വിളക്കുമായാണ് അവര്‍ കോളനിയിലേക്ക് തിരിച്ചുപോയത്.
എന്നാല്‍ കോഴിക്കോട്ട് നിന്ന് ഏതാണ്ട് 70 കിലോമീറ്റര്‍ സഞ്ചരിച്ച് കോളനിയിലെത്തിയപ്പോള്‍ അവര്‍ കണ്ടത് തങ്ങളുടെ വീടുകളിലേക്ക് വൈദ്യുതി എത്തിക്കാന്‍ ജോലിയെടുക്കുന്ന തൊഴിലാളികളെയാണ്. 2000 രൂപ വീതം നല്‍കിയിട്ടും ഇവര്‍ക്ക് വൈദ്യുതി ലഭിച്ചിരുന്നില്ല. ചുറ്റുമുള്ള പ്രദേശങ്ങളില്‍ വൈദ്യുതി വെളിച്ചം പ്രസരിക്കുമ്പോഴും അവര്‍ അവഗണിക്കപ്പെടുകയായിരുന്നു.
പ്രഖ്യാപനം പൊളിയുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് കെഎസ്ഇബി അധികൃതര്‍ ഉണര്‍ന്നത്. ഇന്നലെ വൈകിട്ട് തന്നെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തകൃതിയായ പണി നടന്നു.ഇന്ന് വൈദ്യുതി കണക്ഷന് നല്‍കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് കോളനി നിവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: