ഇടുക്കി: ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന് കെഎസ്ഇബിയുടെ ഭൂമി കൈയേറിയത് 13 വര്‍ഷം മുമ്പ് സംസ്ഥാന ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. അന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാജേന്ദ്രന്റെ കൈയേറ്റത്തെക്കുറിച്ച് ഇന്റലിജന്‍സ് മേധാവിയുടെ ചുമതല വഹിച്ചിരുന്ന രാജന് മഥേക്കറാണ് നടപടി ആവശ്യപ്പെട്ട് ഇടുക്കി ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
2004 ഏപ്രില്‍ 1ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും രാജേന്ദ്രന്റെ കൈയേറ്റം സംബന്ധിച്ച് അന്വേഷണം തുടരുന്നുവെന്ന് മാത്രമാണ് ജില്ലാ ഭരണകൂടം പറയുന്നത്. കഴിഞ്ഞ ദിവസവും സര്‍വ്വേ വിഭാഗം ഉദ്യോഗസ്ഥര്‍ രാജേന്ദ്രന് താമസിക്കുന്ന ഭൂമി അളന്നിരുന്നു. കൈയേറ്റക്കാരുടെ ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്താണ് രാജേന്ദ്രന്റെ പേര് പരാമര്‍ശിക്കുന്നത്. രാജേന്ദ്രനെക്കൂടാതെ ജില്ലയിലെ 67 കൈയേറ്റക്കാരുടെ വിവരം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
കൈയേറ്റത്തിനെതിരെ നടപടിയെടുക്കാതിരുന്നവരും കൈയേറ്റത്തെ സഹായിച്ചവരുമായ ഉദ്യോഗസ്ഥരുടെ ലിസ്റ്റും ആറ് പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ഒരു നടപടിയും ഉണ്ടായതുമില്ല.
മൂന്നാര്‍ കൈയേറ്റക്കാലത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമുള്ള കൈയേറ്റക്കാരെ പൂര്‍ണമായി ഒഴിപ്പിക്കാനും കഴിഞ്ഞില്ല. എല്‍ഡിഎഫും യുഡിഎഫും കൈയേറ്റക്കാരെ സഹായിച്ചെന്ന് വ്യക്തമാണ്. ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ പക്കലുള്ളത് 154 കൈയേറ്റക്കാരുടെ പേരുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: