കൊച്ചി: വേദങ്ങള്‍ പിന്തുടര്ന്നാല് കലിയുഗത്തിലെ കലാപങ്ങള്‍ ഒഴിവാക്കാമെന്ന് ഇസ്ക്കോണ് ആചാര്യന് രൂപരഘുനാഥ് സ്വാമി മഹാരാജ്. അന്താരാഷ്ട്ര കൃഷ്ണാവബോധസമിതിയുടെ അഖില ഭാരത ഹരിനാമ സങ്കീര്‍ത്തന പദയാത്രയ്ക്ക് കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ നല്കിയ സ്വീകരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു.
ഭഗവത് സേവനമാണ് ഹിന്ദുവിന്റെ ധര്‍മ്മം. കുടുംബ ബന്ധങ്ങള്‍ക്ക് ശക്തിയേകുന്നത് സ്ത്രീകളാണ്. ഭര്‍ത്താവിനെ ഗുരുവായി കാണുന്നവള്‍ വിവാഹമോചനങ്ങളെപ്പറ്റി ചിന്തിക്കില്ല. സ്ത്രീയുടെ ഓരോ ജീവിത കാലഘട്ടങ്ങളിലായി അച്ഛനും, ഭര്‍ത്താവും, മക്കളും അവള്‍ക്ക് വേണ്ട സംരക്ഷണം നല്‍കണം. വേദങ്ങള്‍ എന്താണെന്ന് മനസ്സിലാക്കിയ ശേഷമാണ് വിദേശികള്‍ നമ്മുടെ സംസ്കാരം പിന്തുടരാന് തയ്യാറായത്.
ഇത് ആറാം തവണയാണ് സമിതി ഭാരതപര്യടനം നടത്തുന്നത്. ഇത്തവണത്തെ പര്യടനം ദ്വാരകയില്‍ നിന്ന് 2011ലാണ് ആരംഭിച്ചത്. കാളകള്‍ വഹിക്കുന്ന രഥത്തില്‍ കൃഷ്ണ-രാധാ വിഗ്രഹങ്ങളും, ഇസ്ക്കോണ് സ്ഥാപക ആചാര്യന് എ.സി ഭക്തി വേദാന്തസ്വാമി ശ്രീലപ്രഭുപാദറിന്റെ വിഗ്രഹവുമുണ്ട്. ദിവസവും എട്ട് കിലോമീറ്റര്‍ മാത്രമാണ് രഥയാത്ര നടത്തുന്നത്. ഇതിനോടകം നിരവധി പുരാണ കേന്ദ്രങ്ങള്‍ പിന്നിട്ട യാത്ര തിരിച്ച് ദ്വാരകയില്‍ അവസാനിക്കും. പദയാത്ര കോര്‍ഡിനേറ്റര്‍ ഗോപാല്‍ പ്രഭു, ഇസ്ക്കോണ് അംഗം കെ കെ ഗുണവതി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: