ബര്‍ലിന്‍: ആറ് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനും ഭീകരവാദത്തിനെതിരെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി.മെര്‍ക്കലുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
മനുഷ്യന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്നും അതിനെതിരെ കാര്യക്ഷമമായി ആഗോള തലത്തിലുള്ള പ്രതികരണത്തിന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ യൂറോപ്പ് നിര്‍ണ്ണായക പങ്ക് വഹിക്കണമെന്നും നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്‍മ്മനിയില്‍ എത്തിയ പ്രധാന മന്ത്രി ജര്‍മ്മന്‍ പത്രമായ ഹാന്ഡല്സ്ബ്ലട്ടിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
യൂറോപ്പും തീവ്രവാദത്തിന്റെ ഇരകളായി മാറികഴിഞ്ഞു എന്നു മോദി അഭിപ്രായപ്പെട്ടു. ജര്‍മ്മനി, ഫ്രാന്‍സ്, യു. കെ, സ്വീഡന് എന്നിവടങ്ങളില്‍ ഈയടുത്ത കാലത്തുണ്ടായ നിരവധി തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാന മന്ത്രി ഇത്തരം ഒരു പ്രസ്താവന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മാഞ്ചസറ്ററില്‍ സംഗീത പരിപാടിക്കിടെയുണ്ടായ ചാവേറാക്രമണത്തിലും 22പേര് കൊല്ലപ്പെടുകയും, നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആറ് ദിവസത്തെ പര്യടനത്തിലൂടെ ജര്‍മനി, ഫ്രാന്‍സ്,സ്പെയിന്, റഷ്യ എന്നിവിടങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തുന്നത്. 31നാണ് സ്പെയിനില്‍ പ്രസിഡന്റ് മരിയാനോ രജോയുമായി കൂടിക്കാഴ്ച. ജൂണ്‍ ഒന്നിനു റഷ്യയിലെത്തുന്ന മോദി സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ പതിനെട്ടാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രസിഡന്റ് പുടിനൊപ്പം പങ്കെടുക്കും. ജൂണ്‍ 2ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്ഷവര്ധന്, ഊര്‍ജവകുപ്പ് മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന്, വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ എന്നിവരും വിദേശ സന്ദര്‍ശനത്തില്‍ മോദിയെ അനുഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: