കൊല്ലം: മുണ്ടയ്ക്കലില്‍ നഗരസഭയുടെ കീഴിലുള്ള പുവര്‍ഹോമിന്റെ ദുഃസ്ഥിതിക്ക് മാറ്റമുണ്ടാക്കാനാനുള്ള എല്ലാ പരിശ്രമവും നടത്തുമെന്ന് മേയര്‍ വി.രാജേന്ദ്രബാബു. കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് അംഗങ്ങള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മേയര്‍.
പുവര്‍ഹോമിലെ പ്രശ്നങ്ങള്‍ അതീവഗൗരവം അര്‍ഹിക്കുന്നതാണ്. ഒപ്പം സങ്കീര്‍ണവും. മനോരോഗികളായ ആളുകളാണ് ഏറെയും അവര്‍ക്ക് പരിചാരകരായി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമെയുള്ളു. പരമാവധി 60 പേരെ ഉള്‍ക്കൊള്ളാവുന്ന കേന്ദ്രത്തില്‍ ഇപ്പോള്‍ 175 പേരുണ്ട്. പുവര്‍ഹോം നവീകരണം കോര്‍പ്പറേഷന്റെ ആലോചനയിലുള്ളതാണ്. നല്ല രീതിയില്‍ നടത്താന്‍ രണ്ടേക്കര്‍ സ്ഥലമെങ്കിലും വേണം. നല്ല കെട്ടിടങ്ങളും പ്രാഥമികസൗകര്യങ്ങളും ഒരുക്കേണ്ടതാണ്. ഇപ്പോഴത്തെ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ലുലുഗ്രൂപ്പ്, കെഎംഎംഎല്‍, വിദേശമലയാളികള്‍ എന്നിവര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതെല്ലാം ശേഖരിച്ച് പുവര്‍ഹോമിന് ഫണ്ടാക്കണം. നിലവിലെ മാനേജ്മെന്റ് കമ്മിറ്റി നിര്‍ജീവമാണ്. അത് പിരിച്ചുവിട്ട് പുതിയ കമ്മിറ്റി ജൂണ്‍ രണ്ടിന് ചേരുന്ന യോഗത്തില്‍ രൂപം നല്‍കും. ജീവകാരുണ്യതല്‍പ്പരരായ പ്രമുഖരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാകും കമ്മിറ്റിയെന്നും മേയര്‍ പറഞ്ഞു.
കോര്‍പ്പറേഷനിലെ മഴക്കാലപൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും പകര്‍ച്ചവ്യാധിക്കെതിരെ കൗണ്‍സില്‍ അംഗങ്ങള്‍ സ്വന്തം ഡിവിഷനുകളില്‍ സജീവമായിരിക്കണമെന്നും മേയര്‍ പറഞ്ഞു.
തങ്ങളുടെ ഡിവിഷനിലെ തെരുവുവിളക്കുകള്‍ എല്‍ഇഡിയാക്കിയിട്ടും പ്രകാശിപ്പിക്കാത്തതിലുള്ള രോഷം പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ പ്രകടിപ്പിച്ചു.
ഉത്തമരെന്ന് ബോധ്യപ്പെടുന്ന പുതിയ കരാറുകാരെ തെരഞ്ഞെടുക്കുന്നത് വരെ തെരുവ് വിളക്ക് പരിപാലനത്തിന്റെ ചുമതല ആഡ്മീഡിയക്ക് തന്നെ നല്‍കുമെന്ന് മേയര്‍ പറഞ്ഞു. സുതാര്യവും വിശ്വസ്തവുമായ കമ്പനിയെ കരാര്‍ എല്പ്പിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതുവഴി പരാതികള്‍ അവസാനിപ്പിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തേവള്ളിയിലെ ചേരിനിവാസികള്‍ക്ക് ഭവനപുനരുദ്ധാരണ ധനസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ബിജെപി അംഗം ബി.ഷൈലജ അഭ്യര്‍ത്ഥിച്ചു. അറവുശാലയിലെ മലിനജലം അഷ്ടമുടിക്കായലിന്റെ ജനവാസതീരങ്ങളില് കട്ടപിടിച്ച് കിടന്ന് ദുര്‍ഗന്ധം പരത്തുന്നതായും ചൂണ്ടിക്കാട്ടി.
കടകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നതില്‍ അഴിമതി യുണ്ടെന്ന ആര്‍എസ്പിയിലെ മീനാകുമാരിയുടെ ആരോപണം ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ആശ്രാമത്ത് ബിവറേജ് ഔട്ട്ലറ്റ് വരുന്നതിനെ സിപിഐയിലെ ഹണി ശക്തമായി എതിര്‍ത്തു. മേയറെ പാട്ടിലാക്കി ചിലര്‍ പദ്ധതികള്‍ക്കായി കൂടുതല്‍ തുക അടിച്ചെടുക്കുന്നുണ്ടെന്ന അവര്‍ ആരോപിച്ചു. ഇതിനെ പ്രതിപക്ഷം ഒന്നടങ്കം ഡസ്കിലടിച്ചാണ് അനുകൂലിച്ചത്. പ്രതിപക്ഷഅംഗങ്ങളോട് കാട്ടുന്ന വിവേചനപരമായ സമീപനങ്ങള്‍ അവര്‍ അക്കമിട്ട് നിരത്തി. റോഡ് നിര്‍മാണത്തിന് എസ്റ്റിമേറ്റ് നല്കി ഒരുവര്‍ഷമായിട്ടും മുണ്ടയ്ക്കല്‍ തുമ്പറ റോഡില്‍ റീടാറിംഗ് നടത്തുന്നില്ലെന്ന് ശാന്തിനി ശുഭദേവനാണ് ആദ്യം ആക്ഷേപം ഉന്നയിച്ചത്. ആശുപത്രി മാലിന്യങ്ങള്‍ പോലും ഓടയിലൂടെ മഴക്കാലത്ത് തുറന്നുവിടുന്നത് അലക്കുകോളനിയിലെ ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളായിരുന്നു റീന സെബാസ്റ്റ്യന്റെ വാക്കുകള്‍. ഡിവൈഎഫ്ഐ ഗുണ്ടകള്‍ തന്നെയും കുടുംബത്തെയും വേട്ടയാടുന്നതിനെ ശക്തമായി വിമര്‍ശിച്ചായിരുന്നു ബെര്‍ലിന്‍ രംഗത്ത് വന്നത്.
ടി.എം.വര്‍ഗീസ് സ്മാരകഹാളിന്റെ ദൈന്യാവസ്ഥ മോഹനന് യോഗത്തില്‍ ഉന്നയിച്ചു. ആകെയുള്ള 17 ഫാനില്‍ 9 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 20 ലൈറ്റുകളില്‍ രണ്ടെണ്ണമാണ് പ്രകാശിക്കുന്നത്.
പുറത്ത് ടോയ്ലറ്റ് ഇല്ല. നവീകരിച്ചാല്‍ ചെറിയ രീതിയിലുള്ള വിവാഹങ്ങള്‍ പോലും നടത്താന്‍ അനുയോജ്യമാണ് ഈ ഹാള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടി.എം.വര്‍ഗീസ് ഹാള്‍ എത്രയും പെട്ടെന്ന് നവീകരിക്കാന്‍ പ്രൊജക്ട് തയ്യാറാക്കിയതായി സ്റ്റാന്റിങ് ക്മമിറ്റി ചെയര്‍പേഴ്സണ്‍ ചിന്ത സജിത് പറഞ്ഞു.
പൊതുചര്‍ച്ചയില്‍ ബാബു, വിനീത വിന്‍സന്റ്, തൂവനാട്ട് സുരേഷ്കുമാര്‍, അജിത്, ഷൈജു, ലൈലാകുമാരി, സഹൃദയന്, ബേബി സേവ്യര്‍, ഗീതാകുമാരി, സത്താര്‍, എസ്.ജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: