ന്യൂദല്‍ഹി: പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കാനുള്ള സി.പി.എം പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിനെതിരേ എസ്.എഫ്.ഐയുടെ ജെ.എന്‍.യു ഘടകം പ്രമേയം പാസാക്കി. ഇന്നലെ രാത്രി ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് പ്രമേയം പാസാക്കിയത്.
പാര്‍ട്ടി നിലപാട് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരിട്ട് ജെ.എന്‍.യുവിലെത്തി വിശദീകരിച്ചിരുന്നു. എന്നാല്‍ ഈ വിശദീകരണത്തില്‍ തൃപ്തരാകാതെയാണ് പ്രമേയവുമായി യൂണിറ്റ് രംഗത്തെത്തിയത്. നവ ഉദാരീകരണ നയങ്ങളുടെ വക്താവായ പ്രണബിനെ പിന്തുണയ്ക്കാനുള്ള തീരുമാനം 2007 മുതല്‍ പാര്‍ട്ടിയില്‍ തുടരുന്ന നയവ്യതിയാനങ്ങളുടെ തുടര്‍ച്ചയാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.
സിംഗൂര്‍, നന്ദിഗ്രാം വിഷയങ്ങളും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ധനമന്ത്രി എന്ന നിലയില്‍ ജനവിരുദ്ധ തീരുമാനങ്ങളെടുത്ത ആളെ എന്തിനാണ് പിന്തുണയ്ക്കുന്നതെന്നും പ്രമേയത്തില്‍ ചോദിക്കുന്നു. സംഘടനാ തത്വങ്ങളുടെ ലംഘനമാണിതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്.
പ്രണബിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജെ.എന്‍.യുവിലെ സി.പി.എം യൂണിറ്റില്‍ കൂട്ടരാജിയുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് എസ്.എഫ്.ഐയുടെ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: