ഇരിട്ടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭച്ചടങ്ങുകളില്‍ പരമപ്രധാനമായ നെയ്യയാട്ടത്തിനായി നെയ്യമൃതുമായി പോകുന്ന വ്രതക്കാര്‍ കലശംകുളിച്ച് മഠത്തില്‍ കയറി കഠിന വ്രതമാരംഭിച്ചു. ഇരിട്ടി മഹാദേവ ക്ഷേത്രത്തിലെ മഠത്തില്‍ മഠം കാരണവര്‍ പി.ആര്.ഉണ്ണികൃഷ്ണന് നമ്പ്യാരുടെ നേതൃത്വത്തില്‍ ഇക്കുറി 28 പേരാണ് കലശംകുളിച്ച് മഠത്തില്‍ കയറിയത്. മേടത്തിലെ വിശാഖം നാളില്‍ കൊട്ടിയൂരില്‍ നടക്കുന്ന പ്രക്കൂഴം മുതലാണ് ഇവര്‍ വ്രതം തുടങ്ങിയത്. ഭരണിനാള്‍ തൊട്ട് വേറെവെപ്പ് ആരംഭിച്ചു. തുടര്‍ച്ചയായാണ് കഠിനവ്രതം ആരംഭിച്ചത്. 6 ന് രാത്രിയാണ് നെയ്യാട്ടം നടക്കുക.
കീഴൂര്‍ മഹാദേവക്ഷേത്രം മേല്‍ശാന്തി കുഞ്ഞികൃഷ്ണന് നമ്പൂതിരിപ്പാട് കലശംകുളിക്ക് നേതൃത്വം വഹിച്ചു. മഠത്തിലെ ഏഴുദിവസത്തെ കഠിനവ്രതത്തിന് ശേഷം ജൂണ്‍ 6 ന് പുലര്‍ച്ചെ ഇവര്‍ നെയ്യുമായി കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് കാല്‍നടയായി പുറപ്പെടും. 6 ന് രാത്രിയാണ് അക്കരെ കൊട്ടിയൂരിലെ സ്വയംഭൂവില്‍ നെയ്യാട്ടം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: