അമ്പലപ്പുഴ: പഴയനടക്കാവ്, തീരദേശ പാതകളിലെ വാഹന ഗതാഗതത്തെ സര്‍ക്കാര്‍ അട്ടിമറിച്ചു.
യാത്രാക്ലേശം രൂക്ഷം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തിയിരുന്ന ദേശീയപായ്ക്കു സമാന്തരമായ റോഡുകളെയാണ് ഇടതു സര്‍ക്കാര്‍ അവഗണിച്ചത്. റോഡ് പൂര്‍ണായും തകര്‍ന്നു കിടന്നപ്പോള്‍ പോലും ഗതാഗതം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയിട്ടും കെഎസ്ആര്‍ടിസി സര്‍വ്വീസ് അട്ടിമറിച്ച് ദേശീയപാതയില്‍ ഗതാഗതക്കുരുക്കിന് സര്‍ക്കാര്‍ അവസരം ഒരുക്കുകയാണ്.
ഗതാഗതം പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് കോടികള്‍ മുടക്കി നിര്‍മ്മിച്ച നടക്കാവ് റോഡിനുള്ള ഇരുവശത്തേക്കും ഇലക്ട്രിക് പോസ്റ്റുകള്‍ പോലും മാറ്റാന്‍ വര്‍ഷങ്ങളായിട്ടും ബന്ധപ്പെട്ടവര്‍ക്കു സാധിച്ചിട്ടില്ല. സ്വകാര്യ വ്യക്തികള്‍ തമ്മിലുളഅള തര്‍ക്കം മൂലം റോഡുപണി പൂര്‍ത്തിയാകാതെ കിടക്കുകയാണ്.
അമ്പലപ്പുഴ കച്ചേരിമുക്കില്‍ നിന്നും ആലപ്പഴയ്ക്ക് തീരദേശ റോഡുവഴി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി മിനി ബസ് ഉള്‍പ്പെടെയുള്ള സര്‍വ്വീസ് ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചതോടെ തീരദേശ വാസികള്‍ക്ക് യാത്രാക്ലേശം രൂക്ഷമാകുകയായിരുന്നു. വളഞ്ഞവഴി, പുന്നപ്ര, പറവൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കിലോമീറ്ററുകള്‍ നടന്ന് ദേശീയ പാതയില്‍ എത്തേണ്ട സാഹചര്യമാണുള്ളത്.
ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കേണ്ട നിരവധി കെഎസ്ആര്‍ടിസി ബസ് റൂട്ടുകളും സര്‍ക്കാര്‍ അട്ടിമറിച്ചു. ആമയിട, പടഹാരം, കുന്നുമ്മ, പുറക്കാട്, തോട്ടപ്പള്ളി എല്‍പിഎസ് തുടങ്ങിയ നിരവധി റൂട്ടുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തലാക്കിയതും ജനങ്ങളുടെ യാത്രാക്ലേശം ഇരട്ടിപ്പിക്കാന്‍ കാരണമായി.
കഞ്ഞിപ്പാടം റൂട്ടിലും റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ ബസ് സര്‍വ്വീസുകള്‍ മുടങ്ങുന്നത് പതിവായിരിക്കുകയാണ്. അടിയന്തരമായി യാത്രാക്ലേശം പരിഹരിക്കാനും ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ദേസീയപാതയ്ക്കു സമാന്തരമായ പ്രധാന റോഡുകളിലൂടെ വാഹന ഗതാഗതം പുനസ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: