അടുത്തത് ഗോഭക്തി വൈകൃതമാണ്. ഉത്തര്‍പ്രദേശിലെ കിഴക്കന്‍ ഭാഗത്ത് ‘ബഹരാ ഈച്’ എന്നൊരു ജില്ലയുണ്ട്. ആ ജില്ലാപ്രാന്തങ്ങളില് ഒരുകാലത്ത് സൂര്യാരാധനയ്ക്കായിരുന്നു പ്രചാരം. അവിടെ ഉദയസൂര്യനെ പ്രതിഷ്ഠിച്ച ബാലാര്ക്കക്ഷേത്രമുണ്ടായിരുന്നു. രാജാവ് ബാലാര്‍ക്ക ഭഗവാന്റെ ഉപാസകനുമായിരുന്നു.
ആ രാജ്യം സൈദ്സലാര് ഘാസി ആക്രമിച്ചു. ആക്രമണമുറ അറിയണ്ടേ? സലാര്‍ ഘാസി തന്റെ സൈന്യത്തിനു മുമ്പില്‍ വലിയൊരു പറ്റം ഗോക്കളെ നിരത്തി. അവയെ മുന്നോട്ടുമേച്ചു. പിന്നാലെ അമ്പും വില്ലും പിടിച്ചുകൊണ്ടുള്ള സൈന്യത്തേയും വിന്യസിച്ചു. ഗോക്കളെ കൊല്ലാതെ ഘാസിയെ ആക്രമിക്കാന്‍ കഴിയില്ലെന്ന് കണ്ട ഹിന്ദുസൈന്യം ഗോഹത്യാപാപം ഭയന്ന് നാല്ക്കാലികളുടെ മുന്നോട്ടുള്ള മാര്ച്ചനുസരിച്ച് പിന്നീട്ടു നീങ്ങി. ഘാസി ഒരൊറ്റ അമ്പും തൊടുക്കാതെ രാജ്യം വെട്ടിപ്പിടിച്ചു.
രാജാവിനെ കൊന്നു-ബാലാര്‍ക്ക വിഗ്രഹം നശിപ്പിച്ചു. ക്ഷേത്രം ഇടിച്ചുനിരപ്പാക്കി.
സംഭവത്തിന്റെ ഇനിയത്തെ പോക്കാണ് വിചിത്രതരം. ഏതാനും തലമുറകള്‍ക്കുശേഷം ബരഹായിചിലെ ഹിന്ദുക്കളുടെ തലയ്ക്കുള്ളില്‍ എങ്ങനെയോ ഒരു നിലാവുവീശി. വലിയൊരു ഗോകുലത്തിന്റെ മൂത്രവും ചാണകവും ചവിട്ടി വന്ന സൈദ്സലാര്ഘാസി ഒന്നാംതരം ഗോഭക്തനായിരിക്കണമെന്നവര് കരുതി.
അദ്ദേഹത്തിന്റെ പടയ്ക്ക് അവര്‍ ‘ബാലമിയാന് ദര്‍ഗ’ (മിയാന്‍ എന്നുപറഞ്ഞാല്‍ മുസ്ലിം) എന്നു പേരുവിളിച്ചു. അതിനു സിദ്ധികളുണ്ടെന്ന് സങ്കല്‍പ്പിച്ചാരാധിച്ചു തുടങ്ങി. വര്‍ഷത്തിലൊരിക്കല്‍ ഇന്നും അവിടെ സലാര്ഘാസീ കീ മജാര്‍ എന്ന മേള നടക്കുന്നുണ്ട്.
അടിയുറച്ച കോണ്‍ഗ്രസുകാരും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ചില സ്റ്റേറ്റുകളില്‍ ഗവര്‍ണറും മഹാപണ്ഡിതനും മികവുറ്റ ഗ്രന്ഥകാരനുമായിരുന്ന ഡോക്ടര്‍ സമ്പൂര്‍ണാനന്ദ് ഈ സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ‘ഹൈന്ദവ ദേവകുലത്തിന്റെ പരിണാമം’ (Evolution of the Hindu Panthen) എന്ന പുസ്തകത്തില്‍ വിവരിച്ച് വിമര്‍ശിക്കുന്നത് ഇങ്ങനെയാണ്. ‘It is a number of such suicidal incidents, deluded conceptions of religious duty, which make up the tragic part of India History’ (P.88) (ഇങ്ങനത്തെ ആത്മഹത്യാപരമായ നിരവധി സംഭവങ്ങളും വിഭ്രാന്തമായ മതാനുഷ്ഠാന സങ്കല്‍പ്പങ്ങളുമാണ് ഭാരതചരിത്രത്തിന്റെ ദുരന്തപര്‍വത്തിന് ഹേതു.)
വിപ്രാദര വൈകൃതം
ഭൂമിയിലെ ദൈവന്മാരെന്നാണ് ബ്രാഹ്മണന്മാരെ ഭാരതീയ സമൂഹം വിശേഷിപ്പിച്ചിരുന്നത്. ജാതി കൊഴിഞ്ഞുപോകണമെന്ന പ്രചാരം പ്രബലമായി നടക്കുന്ന ഇക്കാലത്തുകൂടി ക്രിസ്ത്യന്‍-മുസ്ലിം കുടുംബങ്ങളടക്കം പല അബ്രാഹ്മണരും അവകാശപ്പെടുന്നത് (സ്വകാര്യമായി അഭിമാനിക്കുന്നതും) തങ്ങളുടെ പൂര്‍വികം ബ്രാഹ്മണ്യമാണെന്നാണ്. അങ്ങനെ തെറ്റായാലും ശരിയായാലും ഭാരതത്തില്‍ വിപ്രന്മാര് ഭൂസുരന്മാരായിരുന്നു. ബ്രാഹ്മണഹത്യ അഥവാ ബ്രഹ്മഹത്യ പഞ്ചമഹാപാതകങ്ങളിലൊന്നായിരുന്നു. അടുത്തകാലംവരെ സമൂഹം മുഴുവന്‍ അതില്‍ അചഞ്ചലമായി വിശ്വസിച്ചിരുന്നു. ആ വിശ്വാസം ജാത്യാചാര മര്യാദപ്രകാരം ഒരു സദ്ഗുണമായിരുന്നു.
ഈ വിശ്വാസത്തെയാണ് ടിപ്പു സുല്‍ത്താന്‍ ശരിക്കും മുതലെടുത്തത്. വലിയൊരു യുദ്ധം ചെയ്യാതെ തന്നെ അദ്ദേഹം സാമൂതിരിയുടെ കൈവശംനിന്ന് പാലക്കാട് ‘തരമാക്കി’ സാമൂതിരിയുടെ പട കണികാണുന്ന വിധം ടിപ്പു ബ്രാഹ്മണരുടെ തല കെട്ടിത്തൂക്കി. ഈ മഹാപാപം കാണുന്നതിലും ഭേദം പാലക്കാട്ടെ കോട്ട കയ്യൊഴിയുക തന്നെ എന്നു ഗോബ്രാഹ്മണ പരിപാലകനായ സാമൂതിരി തീരുമാനിച്ചു.
വിശ്വസിക്കാന്‍ വയ്യാത്ത സംഭവത്തെക്കുറിച്ച് C.A.Innes. I.C.S. മലബാര്‍ ഗസറ്റിയറില്‍ (പേജ് 444) പറയുന്നതിങ്ങനെയാണ്: Tippu’s soldiers did not trouble to lay regular siege to the fort but contented themselves with exposing daily the heads of many Brahmins in the sight of defenders. Rather than witness such enormities, it is said zamorin chose to ambandon palghat chery’ (കോട്ടയ്ക്കുനേരെ ശരിയാ ആക്രമണത്തിന് ടിപ്പുവിന്റെ പട്ടാളക്കാര്‍ മെനക്കെട്ടില്ല. അതിനു പകരം അനവധി ബ്രാഹ്മണരുടെ ശിരസ്സുകള്‍ എതിരാളികള്‍ കണികാണും വണ്ണം പ്രദര്‍ശിപ്പിച്ചു പോന്നു) ഈ കൊടുംപാതകം കാണ്കവയ്യാതെ ‘സാമൂതിരി പാലക്കാട് കയ്യൊഴിയാന്‍ തീരുമാനിച്ചുവെന്നു പറയപ്പെടുന്നു.’
ബ്രഹ്മഹത്യ ചെയ്യുന്നവനല്ല കാണുന്നവനാണ് പാപം എന്ന മട്ടിലായിരുന്നു സാമൂതിരിയുടെ ചിന്ത എന്നുതോന്നുന്നു. തനിക്കുള്ള ബ്രാഹ്മണഭക്തി ലവലേശം എതിരാളിക്കില്ല, അതുകൊണ്ടുതന്നെ അയാളെ ദയാദാക്ഷിണ്യമില്ലാതെ നേരിട്ട് കാലനൂര്‍ക്കയച്ചു ശിക്ഷിക്കണമെന്നതാണ് കുന്നലകോനാതിരിയായ തന്റെ ധാര്മികകര്ത്തവ്യം എന്നു നിരൂപിക്കാന്‍ സാമൂതിരിക്കു കഴിഞ്ഞില്ല. കാരണം അദ്ദേഹത്തിന്റെ ബ്രാഹ്മണഭക്തി സദ്ഗുണ വൈകൃതമായി മാറിക്കഴിഞ്ഞിരുന്നു.
സിന്ധിയിലെ ദാഹീര് ചക്രവര്‍ത്തിയുടെ തോല്‍വിയ്ക്ക് കാരണം അദ്ദേഹത്തിന്റെ സ്വന്തം ബന്ധുക്കള്‍പോലും സഹായിക്കാന്‍ എത്താത്തതുകൊണ്ടായിരുന്നു. അതിനുള്ള കാരണമാണ് ഏറെ വിചിത്രം. ജ്യോത്സ്യന്മാര് പ്രവചിച്ചിരുന്നുപോലും സിന്ധിനെ ഇസ്ലാമികപട കീഴടക്കുമെന്ന്! ഇന്നും അത്തരം ജോത്സ്യന്മാരും അവര്‍ക്ക് ചേര്‍ന്ന് ഭരണകര്‍ത്താക്കന്മാരും ഉണ്ടെന്നതാണ് സത്യം.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: