ഇടുക്കി: ജില്ലയിലെ പ്രമുഖവിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി എന്നിവയെ ബന്ധിപ്പിക്കുന്ന മൂന്നാര്‍ കുമളി സംസ്ഥാനപാതയിലെ കല്ലാര്‍ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് ഗതാഗതത്തിന് തുറന്ന് നല്കി. കാലപ്പഴക്കവും ഗതാഗതത്തിരക്കും കണക്കിലെടുത്ത് നബാര്‍ഡിന്റെ ഗ്രമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടില്‍ (ആര്‍ഐഡിഎഫ്) ഉള്‍പ്പെടുത്തി 368 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കപ്പെട്ട പാലത്തിന് 22.32 മീറ്റര്‍ നീളമുളള രണ്ട് സ്പാനുകളിലായി ആകെ 44.64 മീറ്റര്‍ നീളവും ഇരുവശങ്ങളിലും ഒന്നരമീറ്റര്‍ നടപ്പാതയോടുകൂടി 11.05 മീറ്റര്‍ വീതിയുമുണ്ട്.
വാഹനഗതാഗതത്തിന് ഏഴരമീറ്റര്‍ വീതിയും പാലത്തിലേക്ക് ഇരുകരകളില്‍ നിന്നും 70 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും അടങ്ങിയതാണ് കല്ലാര്‍ പാലം. ദേശീയപാത 49 ല്‍ മൂന്നാര്‍ പൂപ്പാറ ബോഡിമെട്ട് റോഡ് വികസിപ്പിക്കുന്നതിന് 382.13 ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കാസര്‍കോഡ് മുതല്‍ കളിയിക്കാവിളവരെ 600 കി.മീ നാലുവരിപ്പാത നിര്‍മിക്കുന്നതിന് 45,000 കോടി രുപയുടെ കേന്ദ്രസഹായം ലഭ്യമാകും. ദേശീയപാതവികസന കാര്യത്തില്‍ കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം അനുഭാവപൂര്‍ണമായ സമീപനമാണ് കൈക്കൊള്ളുന്നത്. കേരളത്തിലെ റോഡുകളുടെ നിര്‍മ്മാണപ്രവൃത്തികളില്‍ പ്ലാസ്റ്റിക്കും കയര്‍ ഭൂവസ്ത്രങ്ങളും സ്വഭാവിക റബറും ഉപയോഗപ്പെടുത്തി മികച്ച നിലവാരത്തില്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലകള്‍ തോറും പാലങ്ങളുടെ മേല്‍നോട്ടത്തിന് എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
ചടങ്ങില്‍ വൈദ്യതിമന്ത്രി എം എം മണി അദ്ധ്യക്ഷനായിരുന്നു. അഡ്വ. ജോയ്സ് ജോര്‍ജ്ജ് എംപി മുഖ്യപ്രഭാഷണം നടത്തി. കെ കെ ജയചന്ദ്രന്, കെ കെ ശിവരാമന്, കെ എം ഷുക്കൂര്‍, എം കെ ജോസഫ്, ജോസഫ് പാലത്തിനാല്‍, കെ കുമാര്‍, പി എന്‍ വിജയന്, ആര് സുരേഷ്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ സുജാറാണി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ സി കെ ഹരീഷ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: