കുമളി: തോട്ടം മേഖലയിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ ദുരിതം പറഞ്ഞറിയിക്കാന്‍ പറ്റില്ല. തൊഴിലാളി കുടുംബങ്ങളില്‍ നിന്ന് വരുന്ന സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ക്കാണ് രാവിലെ വിദ്യാലയങ്ങളിലേക്കും വൈകുന്നേരം തിരികെ വീട്ടിലേക്കും എത്തിച്ചേരാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരുന്നത്.
കുമളിക്ക് സമീപം ആനക്കുഴി, ചെങ്കര, ടൈമുക്ക് എന്നീ തേയില തോട്ടം മേഖലയില്‍ നിന്ന് കുമളി, വണ്ടിപ്പെരിയാര്‍ തുടങ്ങിയ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠനം നടത്തുന്ന വിദ്യര്ത്ഥികള്ളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കെഎസ്ആര്‍ടിസി ബസുകളോ സ്വകാര്യ വാഹനങ്ങളോ കാര്യമായി സര്‍വീസ് നടത്തുന്നില്ല.
കുമളിയില്‍ നിന്ന് ആനക്കുഴിയിലേക്ക് ആകെയുള്ളത് ഒരു കെഎസ്ആര്‍ടിസി ബസ് മാത്രമാണ്. ഇതാകട്ടെ സര്‍വീസ് മുടക്കുന്നത് പതിവാണ്. പിന്നീട് സ്വകാര്യ ബസില്‍ എത്തുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വെള്ളാരംകുന്നിലോ, ഓടമേട്ടിലോ വണ്ടിയിറങ്ങി കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ച് വേണം സന്ധ്യയോടെ വീട്ടിലെത്താന്‍. എസ്റ്റേറ്റ് ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ കുട്ടികളാണ് ഈ രീതിയില്‍ ദൈനംദിനം യാത്രാദുരിതം അനുഭവിക്കുന്നത്. ചെങ്കര, ടൈമുക്ക് തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് കൊച്ചു കുട്ടികള്‍ പോലും പുറത്തു സ്കൂള്‍ ബാഗും തൂക്കി ട്രിപ്പ് ജീപ്പുകളില്‍ തൂങ്ങി മഴക്കാലത്തും വണ്ടിപെരിയാറ്റിലേക്കും യാത്ര ചെയ്യുന്നത് പതിവ് കാഴ്ചയാണ് .
ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന ഈ മേഖലയിലേക്ക് ഒരു ബസ് പോലും കെഎസ്ആര്‍ടിസി യുടേതായി സര്‍വീസ് നടത്തുന്നില്ല. അനാവിലാസത്ത് നിന്ന് കട്ടപ്പന ഭാഗത്തേയ്ക്ക് പതിവ് യാത്ര ചെയ്യുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും, മേരികുളം പുല്ലുമേട് എന്നിവിടങ്ങളില്‍ നിന്ന് കുമളിയിലേക്ക് എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൃത്യ സമയത്ത് വാഹന സൗകര്യം ഇല്ലാത്തതിനാല്‍ പാതി വഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യമുണ്ടായിട്ടുണ്ട് .
പെണ്‍കുട്ടികള്‍ക്കാണ് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: