ചാലക്കുടി: മുരിങ്ങൂരില്‍ ജലം ശുദ്ധി ചെയ്യുവാന്‍ ഉപയോഗിച്ചിരുന്ന പഴയ ക്ലോറിന്‍ സിലിണ്ടര്‍ ചോര്‍ന്ന് 15 പേര്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. മുരിങ്ങൂര്‍ മണ്ടിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍ ടാങ്കില്‍ ശുദ്ധീകരണത്തിന് ഉപയോഗിച്ചിരുന്ന ക്ലോറിന്‍ സിലിണ്ടറാണ് ചോര്‍ന്നത്. പഞ്ചായത്തംഗം, അഗ്നിശമന ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ക്കാണ് ശ്വാസ തടസവും ദേഹാസാസ്ഥവും ശ്വാസമുട്ടലും അനുഭവപ്പെട്ടത്. ഇവരെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. പഞ്ചായത്തംഗം രാജേഷ് മേനോത്ത്, പ്രാദേശിക മാധ്യമ പ്രവര്ത്തകരായശ്രീമോന് പെരുമ്പാല(25), കെ.എന്‍.വേണു(48), ആഷ്വിന് പോള്‍(22), ചാലക്കുടി ഫയര്സ്റ്റേഷന് ഓഫീസര്‍ നസറുദ്ദീന്‍(45), ഫയര്മാന്മാരായ കൃഷ്ണനുണ്ണി(25), വാലന്റൈയിന്‍(48), മനോജ്(34), അങ്കമാലി ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ പൗലോസ്(42), റെജി(38), റെനു(28), മനോജ് മോഹന്‍(26), മുത്തുക്കുട്ടി(30), കൊരട്ടി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ പി.ടി.വര്‍ഗ്ഗീസ്(50), എ.കെ.അജയന്(53)എന്നിവകര നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്.
ഏകദേശം നാല് വര്‍ഷം മുമ്പ് ഇവിടെ ജലം ശുദ്ധീകരണത്തിനുപയോഗിച്ചിരുന്ന ക്ലോറിന്‍ നിറച്ച സിലിണ്ടര്‍ കാലപ്പഴക്കം കൊണ്ട് ചോര്‍ന്നതാണെന്ന് പോലീസ് പറഞ്ഞു. ചോര്‍ച്ചയെ തുടര്‍ന്ന് സമീപവാസികളെയും അടുത്തുള്ള അംഗന്‍വാടിയിലെ കുട്ടികെേളയും മാറ്റിയിരുന്നു. രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ചാലക്കുടിയിലേയും, അങ്കമാലിയിലേയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പോലീസും മാധ്യമ പ്രവര്‍ത്തകരും.
സിലിണ്ടറില്‍ നിന്ന് ക്ലോറിന്‍ ചോര്‍ന്ന് അന്തരീക്ഷത്തിലുള്ള ഓക്സിജനുമായി ചേര്‍ന്ന് ക്ലോറിന്‍ ഓക്സൈഡായി മാറുകയാണ് ഉണ്ടായതെന്ന് വിദഗ്ദര്‍ പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യവും, ശ്വാസ തടസത്തിനും ഉണ്ടാക്കുന്നതാണ് ക്ലോറിന്‍ ഓക്സൈഡ്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മാസ്ക്ക് ധരിച്ച് ജിവന് പണയപ്പെടുത്തി വെള്ള ടാങ്കിലേക്ക് സിലിണ്ടര്‍ മറിച്ചിട്ടാണ് ചോര്‍ച്ചയടച്ചത്.
സംഭവത്തെ തുടര്‍ന്ന് കൊരട്ടി എസ്.ഐ.കെ.സുബീഷ് മോന്, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ബാബു, വൈസ് പ്രസിഡന്റ് സുനിത സുനില്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: