കോട്ടയം: നട്ടാശ്ശേരിയില്‍ സിപിഎം ഗുണ്ടകള്‍ സംഘം ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടു. വീടുകയറി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പൂത്തേട്ട് കവലയ്ക്കു സമീപം വട്ടപ്പാറ വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യയാണ് സിപിഎം ഗുണ്ടകള്‍ മര്‍ദ്ദിച്ചത്. ഇതെതുടര്‍ന്ന് അവശനിലയിലായ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
രാധാകൃഷ്ണന് നായരുടെ മകന് വൈശാഖ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കടയില്‍പോയി സാധാനങ്ങള്‍ വാങ്ങി തിരികെ വരുമ്പോള്‍ മാവേലിപ്പടിക്കവലയില്വച്ച് മദ്യപിച്ചെത്തിയ സിപിഎം, ഡിവൈഎഫ്ഐ സംഘം തടഞ്ഞു നിര്‍ത്തുകയും അസഭ്യം പറഞ്ഞുകൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. വൈശാഖിന്റെ കഴുത്തില്‍ കിടന്നിരുന്ന മാലയും അക്രമിസംഘം പൊട്ടിച്ചെറിഞ്ഞു. ഇതേതുടര്‍ന്ന് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ചയില്‍ രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാകില്ലെന്ന് ധാരണയിലെത്തിയിരുന്നു.
എന്നാല്‍ ഇതിനു വിപരീതമായി തിങ്കളാഴ്ച സിപിഎം ഡിവൈഎഫ്ഐ, സിഐടിയും നേതാക്കളായ തിരുവനന്തപുരം സ്വദേശിയും കുമാരനല്ലൂര്‍ സഹകരണ ബാങ്ക് ജീവനക്കാരനുമായ മാലിപ്പറമ്പില്‍ ബിജു, കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടറായി ജോലി നോക്കുന്ന സുരേഷ്, ഇയാളുടെ സഹോദരന് സുധീഷ്, പാറമ്പുഴ സ്വദേശി പ്രതാപചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും നടത്തി. പ്രകടനത്തിനുശേഷം രാത്രി 9.30ഓടുകൂടി 30ഓളം വരുന്ന അക്രമി സംഘം രാധാകൃഷ്ണന് നായരുടെ വീട്ടില്‍ അതിക്രമിച്ചുകയറി വൈശാഖ് എവിടെയാടാ എന്ന് ആക്രോശിച്ചുകൊണ്ട് അക്രമം അഴിച്ചുവീട്ടു.
സഹോദരനുമായി വീട്ടിനു മുന്നില്‍ സംസാരിച്ചുനിന്നിരുന്ന വൈശാഖിനെ മര്ദ്ദിക്കാനൊരുങ്ങുന്നതുകണ്ട് അമ്മ തടസ്സം പിടിക്കാന്‍ ചെല്ലുകും അമ്മയെ മര്‍ദ്ദിച്ച് അവശയാക്കുകയുമായിരുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് അക്രമം അരങ്ങേറിയത്.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന നട്ടാശ്ശേരിയിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലെന്നപോലെ സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള ഗൂഡനീക്കമാണിതിനു പിന്നിലുള്ളതെന്നും നാട്ടുകാര്‍ പറയുന്നു. അക്രമത്തിനുശേഷം തിരികെപോയ ഗുണ്ടകള്‍ റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന രണ്ടു ബൈക്കുകളും മോഷ്ടിച്ചു. പിന്നീട് പോലീസ് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് അക്രമികള്‍ ബൈക്ക് തിരികെ നല്കി.
ബിജെപിയുടെ കൊടിയും കൊടിമരങ്ങളും അക്രമി സംഘം വ്യാപകമായി നശിപ്പിച്ചു. ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ആരെയും അറസ്റ്റു ചെയ്തിട്ടില്ല.അക്രമത്തില്‍ പ്രതിഷേധിച്ച് നട്ടാശേരിയില്‍ ബിജെപി,ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: