കറുകച്ചാല്‍: നാരോലിപ്പടി-കവളിമാവു റോഡിലും മാമുണ്ടക്ഷേത്രത്തിലും ആയുര്‍വ്വേദ ആശുപത്രിയിലേക്കുമുള്ള റോഡുകള്‍ കൈയ്യേറിയതായി പരാതി.
നാരോലിപ്പടി ഭാഗത്ത് സ്വകാര്യവ്യക്തി റോഡു കൈയ്യേറി മതില് നിര്‍മ്മാണം തുടങ്ങി. 60 വര്‍ഷം മുമ്പ് നാട്ടുകാര്‍ നിര്‍മ്മിച്ച റോഡ് 1985 കാലഘട്ടത്തില്‍ 6 മീറ്റര്‍ വീതിയില്‍ പഞ്ചായത്തിന് വിട്ടുകൊടുത്തു. പഴയ ആസ്തി രജിസ്റ്ററില്‍ 6 മീറ്റര്‍ വീതി രേഖപ്പെടുത്തിയ റോഡ് ഇപ്പോള്‍ അഞ്ചു മീറ്ററായതായി നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിലും ഗ്രാമസഭകളിലും വിവരം അറിയിച്ചിട്ടും ഒരു നടപടിയും ആയില്ല. കവളിമാവു റോഡില്‍ പനയമ്പാല തോടിനു കുറുകെ തോട്ടുങ്കല്‍ പള്ളിപ്പടിയില്‍ പഞ്ചായത്ത് അഞ്ചരമീറ്റര്‍ വീതിയില്‍ പാലം നിര്‍മ്മിച്ചിട്ടുണ്ട്.
റോഡിന് അഞ്ചുമീറ്റര്‍ വീതിയെങ്കില്‍ പാലത്തിനെങ്ങനെ അഞ്ചര മീറ്റര്‍ ഉണ്ടായെന്നു നാട്ടുകാര്‍ ചോദിക്കുന്നു. റോഡ് കൈയ്യേറി അനധികൃത നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മാമുണ്ട ക്ഷേത്രത്തിലേക്കും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്കുമുള്ള റോഡാണ് കൈയ്യേറിയത്. ഇരുവശമുള്ള ചില സ്വകാര്യ വ്യക്തികള്‍ കൈയ്യറിയതായിട്ടാണു പരാതി. ആറു മീറ്റര്‍ വീതിയുള്ള റോഡ് കൈയ്യേറ്റത്തെ തുടര്‍ന്ന് വീതി കുറഞ്ഞു. കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: