അരിയിട്ടുവാഴ്ചയുടെ ആണ്ടുപിറപ്പാണ്. ആഘോഷം അടിപൊളിയാവാതെ വയ്യ. എങ്കില്‍ കണ്ടറിയുക തന്നെ എന്ന ഉദ്ദേശ്യത്തിലാണ് സാമൂതിരിപ്പാടിന്റെ തട്ടകത്തു നിന്നു അനന്തപുരിയിലേക്ക് വെച്ചടിച്ചത്. വണ്ടി മലബാര്‍ തന്നെയാവണം എന്നു നിര്‍ബന്ധമുണ്ടായിരുന്നു. സ്വത്വപ്രതിസന്ധി മറികടക്കണമല്ലോ. അങ്ങനെ തിര്വോന്തരത്ത് വണ്ടിയിറങ്ങി. പിലാറ്റുഫോമില്‍ നിന്ന് സ്വയം തിരക്കി: ആരെയാ ആദ്യം മുഖം കാണിക്കേണ്ടത്?
മഹാരാജാവിന്റെ തൃക്കണ്ണില്‍പെടുക തന്നെ, അതല്ലയോ കുലാചാരം.
അയ്ന് എവിട്യാ ഹേ മഹാരാജാവ്, എന്ന് ഹൃദയം മന്ത്രിക്കുന്നു. രാജാവും രാജഭരണവും കാലം ചെയ്തു, തല്ക്കാലം ഗവേര്‍ണോരാണ് പ്രഥമപൗരന്. പോയിക്കാണാന്‍ നോക്ക്.
ഓര്‍ത്തു: കൈലാസപതി ഉണ്ടെന്ന് മാത്രമല്ല ഉണ്ടെന്ന് തോന്നിക്കുകേം ചെയ്യുന്നുണ്ടല്ലോ. ഹൃദയത്തിന്റെ നിമന്ത്രണം പരിശോധിക്കാവുന്നതു തന്നെ.
ഈയിടത്തെ വാര്‍ത്തകളില്‍ സാംബശങ്കരന്‍ പതിയിരിക്കുന്നുണ്ട്. കോടിയേരിയും പിണറായിയും രമേശ് ചെന്നിത്തലയും എന്തിന് ബിന്ദുകൃഷ്ണയും ചിന്താജെറോമും വരെ കയറിച്ചെന്ന് പിന്തുണ നല്കി പതിയെ പിപ്പിടിയാടുന്നു. കാലമല്ലാത്ത കാലം. പരദേശിയായ ഒരു വിസിറ്റര്‍ എന്തുമേതുമില്ലാതെ ചന്ദനക്കുറി തൊട്ട് കയറിച്ചെല്ലുമ്പോള്‍ പ്രതിപുരുഷന് കതകടച്ചിരുന്നാലോ? നാണക്കേടാവൂലേ. അതിനാല്‍ അതു വേണ്ട.
ഹൃദയം ഏതാണ്ട് യോജിപ്പു പ്രകടിപ്പിക്കുന്നു. പിന്നെ ഒരു നിര്‍ദ്ദേശം വെയ്ക്കുന്നു.: എന്നാപ്പിന്നെ മുക്കിയമന്തിരിസ്സഖാവായാലോ. പ്രോട്ടോകോളനുസരിച്ച് ഇനി അദ്ദേഹമത്രേ വരിയില്‍, അതുവേണ്ടാന്നുവെച്ചാലുള്ളത് പിന്നെ ചെന്നിത്തലയാണെന്നും ഓര്മ വേണം.
ഹൃദയം തുടരുന്നു: തരാക്കാന്‍ പ്രയാസം. അങ്ങേര് ആകെ അങ്കലാപ്പിലാണെന്നാണ് ജനസംസാരം. അച്ചുമ്മാന്റെ പല്ലുകൊഴിച്ചെങ്കിലും തോമസ് ഐസക് എംഎ ബേബി പ്രഭൃതികള്‍ വാതില്‍പ്പഴുതിലൂടെ കുങ്കുമം വാരിവിതറുന്നു.
അതോടെ ര. ചെന്നിത്തലയും ഉ. ചാണ്ടിയുമൊക്കെ നിഷ്പ്രഭരായി എന്നു തന്നെ വന്നിരിക്കുന്നു. എതിര്‍ചേരിയില്‍ അങ്ങനെ രണ്ടു പംക്തി. സേനയോരുഭയോര്‍ മധ്യേ രഥം നിര്‍ത്തേണ്ട കോടിയേരി എട്ടിന്റെ പണിപ്പുരയിലാണ്. ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞതാണ്. കഥേല്യായ അല്ല. സുധാകരക്കവിയാണെങ്കില്‍ നമ്പാന്‍ പറ്റാത്ത അവസ്ഥ.
തെറ്റുപറയാന്‍ പറ്റില്ല. കവിയും ഹന്ത മനുഷ്യനല്ലയോ- അല്ലയോ (സഖാവേ) ഹന്തമനുഷ്യനായാലും കവിയും, കവിഞ്ഞുപോകും എന്നാണ് അന്വയം. എന്നുവെച്ചാല്‍ പിടിച്ചാല്‍ കിട്ടൂലാ എന്ന് അര്‍ത്ഥം. സുധാകരനാണെങ്കിലും, കവിയാണെങ്കിലും ആലപ്പുഴക്കാരനും മനുഷ്യനുമല്ലേ.
ആകപ്പാടെ പിണറായിക്ക് വിശ്വസ്തനായുള്ളത് വ്യത്യസ്തനായ ബാലന് മാത്രം എന്നുവരുന്നു. സഖാവ് മുന്നിലും മന്ത്രി പിന്നിലുമായ ബാലന്. ഹൃദയം നിമന്ത്രിക്കുന്നു. ഉം, ചെന്നു നോക്ക്. ഏഴുനിലമാളികയില്‍ സാംസ്കാരിക നിയമ വകുപ്പുകള്‍ ഓരോ കക്ഷത്തിലിടുക്കി വെച്ച ബാലന് മന്ത്രിയ തന്നോടൊപ്പമിരുത്തി രാജഭരണം നടത്തുന്ന തമ്പ്രാനെ സന്ദര്‍ശിക്കാന്‍ ചെന്നു നോക്ക്. വെവരമറിയും. ഏഴു രണ്ടുലകുവാഴുന്ന തമ്പുരാന് ദൂരെ നിന്നെക്കാണുമ്പോള്‍ വ്യത്യസ്തനോടുപറയും: ദാ ഇന്നൊരു വിരുന്നുകാരനുണ്ടല്ലോ. പുലര്‍കാലത്തില്‍ കുളിച്ചു ചന്ദനക്കുറിവരച്ച് നടക്കുന്ന നീ മാളികയിലോട്ട് വരുന്നത് ബാലമന്ത്രികാണും.
കുമ്മനത്തെ മനസാ ഓര്‍ക്കും, വാചാ പറയും, കര്‍മണാ മന്ത്രിസഭയിലെ ഒന്നാമേയും കൂട്ടി മറ്റെങ്ങോട്ടേക്കും പോയ്ക്കളയും. ചന്ദനക്കുറി കണ്ടാല്‍ നിഷ്കളങ്കന് ആ വഴിക്കുവരില്ല എന്നാര്‍ക്കാണറിയാത്തത്. പണ്ട് ചന്ദനക്കുറി തിരഞ്ഞു തിരിഞ്ഞു നടന്നപ്പോഴാണ്, സഖാവ് അമ്പലങ്ങളിലെ ദേവീദേവന്മാര്ക്കു ഉടുമുണ്ടില്ലെന്ന് കണ്ടെത്തിയത് എന്ന് ഒരു പഴംപുരാണം തന്നെയുണ്ട്.
സംഗതി ഈഘട്ടത്തിലെത്തിയപ്പോള്‍ ഈയുള്ളവന് മറ്റൊരു പുരാണം സ്മരണയിലേക്ക് ആനയിച്ചു. ഹൃദയത്തോട് പറകേം ചെയ്തു. പണ്ടൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു. ഓല് ദില്ലിയില്‍പോയി പോളിറ്റ് ബ്യൂറോയില്‍ ഒപ്പും വെച്ച്, ചായേം കുടിച്ച്,വര്‍ത്താനോം പറഞ്ഞ് നേരം മോന്തിയാക്കും. പിന്നെ കേരള ഹൗസില്‍ വന്ന് വിസ്തരിച്ചൊരു എണ്ണ തേച്ചുകുളിയാണ്. അഭ്യംഗസ്നാനം. തുടര്‍ന്ന് ഉലുവക്കഞ്ഞി.
എന്നിട്ടും സമയം ബാക്കിയാണെങ്കില്‍ കാല്‍പ്പായവെള്ളക്കടലാസ് വരുത്തിക്കും. തന്റെ പേനശ്ശേഖരത്തില്‍നിന്ന് ഒന്നെടുത്ത് കേരളത്തിന്റെ ആവശ്യങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ വണ്‍-ടു-ത്രീ ക്രമത്തില്‍ ഒരു പരപ്പ് എഴുതിക്കൂട്ടും. കേരളഹൗസ് മാനേജരെ വിളിച്ചുവരുത്തും. കല്‍പ്പിക്കും-എഡേയ് ഇതു വാജ്പേയിക്കു ഫാക്സ് ചെയ്തേക്ക്. തിരൂന്തരത്തേക്ക് വിളിച്ച് പ്രസ് മാനേജരോടു പറയും- കേരളത്തിന്റെ ആവശ്യങ്ങള്‍ താന്‍ പ്രധാനമന്ത്രിയെ ‘ധരിപ്പിച്ചിരിക്കുന്നു’- നാളത്തെ കടലാസുകളില്‍ ഇതു വരണം.
ഈ പുരാണം ഇപ്പഴോര്‍ത്തത് അരിയിട്ടുവാഴ്ച ഒരാണ്ട് തികയുമ്പളത്തെ ആഘോഷത്തിമര്‍പ്പിന്റെ പശ്ചാത്തലത്തിലാണ്.
ഒരു തീപ്പെട്ടിക്കൂടു തരൂ,
കൊള്ളി തരൂ,
ബീഡി തരൂ,
വിരലു തരൂ,
ചുണ്ടുതരൂ,
ഞാനൊരു ബീഡി വലിച്ചുരസിക്കട്ടെ
എന്ന കുഞ്ഞുണ്ണിക്കവിത മാതിരി കേന്ദ്രത്തിന്റെ ബീഡിയും കേന്ദ്രത്തിന്റെ തീപ്പെട്ടിയും പദ്ധതികളും വാങ്ങി ആഘോഷിച്ചു രസിക്കുന്നു തമ്പ്രാന്മാര്. നടേപ്പറഞ്ഞ ഫാക്സ് മുഖ്യമന്ത്രിയില്‍ നിന്നു പിണറായിയിലേക്കുള്ള മാറ്റം ആശാവഹം എന്നു പറയാതെ വയ്യ.
അതോണ്ടായില്യാലോ. ചന്ദനക്കുറി കണ്ട ബാലന് മുഖ്യനെ വിലക്കിയാലോ. തിരിച്ചുപോവുകയാവും ബുദ്ധി. ആഘോഷം ചാനലില്‍ കാണാമല്ലോ. ടിക്കറ്റ് കൗണ്ടറില്‍ച്ചെന്നു സാമൂരിപ്പാടിന്റെ നാട്ടിലേക്കുള്ള അടുത്ത ‘മലബാര്‍’ എപ്ളാ എന്നു തിരക്കുന്നു.
കൗണ്ടര്‍വാല സഹതാപത്തോടെ നോക്കുന്നു.
പറയുന്നു: സാമൂരിപ്പാട് ഈയെടെ വന്നിരുന്നു. അതേ, എഴുന്നള്ളുക തന്നെയായിരുന്നു. മഹാരാജാവ് അനുചരവൃന്ദത്തോടും താളമേളങ്ങളോടും മാധ്യമശിങ്കങ്ങളുടെ അകമ്പടിയോടും കൂടി മന്ത്രിമുഖ്യന്റെ ഭവനം നോക്കി നടന്നു. ഭവനത്തില്‍ച്ചെന്നു പ്രത്യേകാനുമതി തേടി, നേടി, മുഖം കാണിച്ചുകൊടുത്തു. അരുളുകയും ചെയ്തുപോല്‍. മൊഴി ഏതാണ്ട് ഇങ്ങനെയായിരുന്നു. കുന്നലക്കോനും ശൈലാബ്ധീശ്വരനുമായ മാരാരാശ്രീ ആയ ഞാന്‍ തുല്യന്മാരില്‍ ഒന്നാം നമ്പ്രുകാരനായ ഭവാനെ അഭിവാദയേ.
ഇതു കേട്ടാറേ, ഈയുള്ളവന്റെ മുഖം ഇനി പുറത്തെടുക്കാന്‍ വയ്യെന്നു നിശ്ചമായി-ആരെയും കാണിക്കേണ്ട-മലബാറിനു കാത്തു നില്‍ക്കാതെ കിട്ടുന്ന വണ്ടിക്കു കേറി എത്തുന്നിടത്ത് എത്തട്ടേ എന്ന മനോഗതവുമായി തീവണ്ടിപ്പാതയിലേക്ക് എന്നെ ഞാന്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: