ലണ്ടന്‍: ഇംഗ്ലണ്ടിലെ വേനല്‍ക്കാലം ഇന്ത്യയില്‍ മഴക്കാലമാണ്. പക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റിനിതൊരു വസന്തകാലവും. 1983ലെ വേനലില്‍ കപിലിന്റെ ചെകുത്താന്മാര് തുറന്നുവിട്ട കളിയാവേശം വിരാടിന്റെ വീരന്മാരിലെത്തി നില്ക്കുമ്പോള്, വീണ്ടുമൊരു ചാമ്പ്യന്‍സ് ട്രോഫിക്കായി ടീം ഇന്ത്യ ഇംഗ്ലണ്ടില്‍. ഈ വേനലും കനിയുമെന്ന പ്രതീക്ഷയോടെ, കിരീടം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തോടെ. ടൂര്‍ണമെന്റ് നാളെ തുടങ്ങും.
ജൂണ്‍ മുതല്‍ ആഗസ്ത് വരെ നീളുന്ന ഇംഗ്ലീഷ് വേനലില്‍ മൂന്നു പ്രധാന കിരീടങ്ങള്‍ ഇന്ത്യന്‍ മണ്ണിലെത്തി. 1983 ജൂണ്‍ 25ന് കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ആദ്യ ലോകകപ്പുമായാണ് ഇന്ത്യ മടങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല, ലോക ക്രിക്കറ്റിന്റെ തന്നെ ജാതകം മാറ്റിയെഴുതിയ ജയം. പിന്നീട് 2002 ജൂലൈ 13ന് സൗരവ് ഗാംഗുലിയുടെ സംഘം അവിശ്വസനീയ പ്രകടനത്തിലൂടെ നാറ്റ്വെസ്റ്റ് ഏകദിന ടൂര്‍ണമെന്റില്‍ ജേതാവായി.
പ്രതിസന്ധിയില്‍ മുട്ടിടിക്കുന്നവരെന്ന പേരില്‍ നിന്നുള്ള മോചനം. ഏതു മണ്ണിലും ഏത് എതിരാളിയെയും തകര്‍ക്കാന്‍ പോന്ന വീര്യമുണ്ടെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. 2013 ജൂണ്‍ 23ന് എം.എസ്. ധോണിയുടെ ടീം ചാമ്പ്യന്‍സ് ട്രോഫിയുമായി മടങ്ങിയെത്തിയപ്പോള്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക ലോക കിരീടങ്ങളും സ്വന്തമാക്കിയതിന്റെ പകിട്ടുണ്ടായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായാണ് വിരാടിന്റെ ഇന്ത്യ കഴിഞ്ഞ സീസണ് അവസാനിപ്പിച്ചത്. ക്രിക്കറ്റിലെ വന്‍ ശക്തികളെയെല്ലാം തോല്‍പ്പിച്ച് റാങ്കിങ്ങില്‍ ഒന്നാമതുമെത്തി. ചാമ്പ്യന്‍സ് ട്രോഫി ജയിച്ച് നിയന്ത്രിത ഓവര്‍ മത്സരങ്ങളിലും പടയോട്ടം നടത്തുക ഇനി ലക്ഷ്യം. അതിനു വേണ്ട വിഭവങ്ങളെല്ലാം വേണ്ടുവോളമുണ്ട്.
വിരാട് നയിക്കുന്ന ബാറ്റിങ് നിരയെ രോഹിത് ശര്‍മ, ശിഖര്‍ ധവാന്, അജിങ്ക്യ രഹാനെ, എം.എസ്. ധോണി, യുവരാജ് സിങ് എന്നിവര്‍ സമ്പന്നമാക്കുന്നു. ആര്. അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്‍ വിഭാഗത്തിന് കരുത്ത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഉമേഷ് യാദവ് തുടങ്ങിയവര്‍ പേസ് ബൗളിങ് വിഭാഗത്തില്‍.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് കാര്‍ത്തിക്, യുവതാരങ്ങള്‍ കേദാര്‍ ജാദവ്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുമുണ്ട് ഒരുകൈ നോക്കാന്‍.
ഗ്രൂപ്പ് ബിയില്‍ ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എട്ടിന് ശ്രീലങ്ക, 11ന് ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ മറ്റു പോരാട്ടം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്ക് യോഗ്യത നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: