കാട്ടാക്കട: ജയിലിനുള്ളില്‍ അന്തേവാസികളെ കൊണ്ട് കശാപ്പു നടത്തിക്കുന്നതിനോട് യോജിപ്പില്ലെന്ന് ജയില്‍ ഡിജിപി ആര്.ശ്രീലേഖ. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ പുതിയതായി ആരംഭിച്ച താറാവ് ഫാം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയില്‍ മേധാവി.
കത്തിയുടേയും രക്തത്തിന്റേയും വഴിയിലൂടെ സഞ്ചരിച്ചവരാണ് ഇവിടെ അന്തേവാസികളായി എത്തുന്നത്. അവരെ വീണ്ടും കശാപ്പുകാരാക്കുന്നത് ശരിയല്ല. നെട്ടുകാല്‍ത്തേരി ജയിലിലെ തടവുകാര്‍ കശാപ്പുചെയുന്ന ജന്തുക്കളെയാണ് സെന്‍ട്രല്‍ ജയിലില്‍ പാകം ചെയ്ത് വിറ്റഴിക്കുന്നത്. ജയില്‍ മെനുവില്‍ നിന്ന് മട്ടന്‍ ഒഴിവാക്കി ചിക്കനും മുട്ടയും ആക്കുന്ന കാര്യം ചിന്തിക്കുകയാണ്. പശു, കോഴി, ആട് തുടങ്ങി ധാരാളം വളര്‍ത്തുമൃഗങ്ങളെ നെട്ടുകാല്‍ത്തേരിയില്‍ സംരക്ഷിക്കുന്നു.
ഇവയെ കൊല്ലുന്നതിലൂടെ അന്തേവാസികളുടെ മനസില്‍ ശേഷിക്കുന്ന നന്മ കൂടി നശിക്കുന്നു. ഇവിടെ താറാവ് ഫാം തുടങ്ങുന്ന കാര്യം ആലോചിച്ചപ്പോള്‍ മുട്ടത്താറാവുകള്‍ മതിയെന്ന് താന്‍ പറയാന്‍ കാരണവും കശാപ്പിനോടുള്ള അതൃപ്തിയാണ്. ആണ് താറാവുകളാണെങ്കില്‍ അവയെയും കശാപ്പു ചെയ്യുന്നത് കാണേണ്ടിവരുമായിരുന്നു.
ജയിലിനുള്ളില്‍ ചില തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ചിലര്‍ക്ക് പുറത്തു നിന്നുള്ളവരുമായി രഹസ്യബന്ധങ്ങള്‍ ഉള്ളതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തുറന്ന ജയിലില്‍ തടവുകാര്‍ക്ക് അല്‍പ്പം സ്വാതന്ത്ര്യ കൂടുതലുണ്ട്. ഇത് ദുര്‍വിനിയോഗം ചെയ്താല്‍ തുറന്ന ജയിലില്‍ മൊബൈല്‍ ജാമര്‍ ഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആര്. ശ്രീലേഖ പറഞ്ഞു.
നിരണം സര്‍ക്കാര്‍ ഡക്ക് ഫാമില്‍ നിന്നു വാങ്ങിയ 850 താറാവ് കുഞ്ഞുങ്ങളെയാണ് നെട്ടുകാല്‍തേരി ജയില്‍ വളപ്പില്‍ വളര്‍ത്തുന്നത്. 3.14 ലക്ഷം രൂപ ജയില്‍ വകുപ്പില്‍ നിന്ന് അനുവദിച്ചാണ് ഫാം പ്രവര്‍ത്തന സജ്ജമാക്കിയത്. ജയില്‍ ഐജി എച്ച്. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ.എ കുമാരന്, സൂപ്രണ്ട് എസ്.അശോക് കുമാര്‍, പ്രോഗ്രാം ഓഫീസര്‍ ജോയി സെബസ്റ്റീന പുഷ്പം, വെറ്ററിനറി സര്ജന് സജിത്കുമാര്‍, വെല്‍ഫെയര്‍ ഓഫീസര്‍ ഷിജോ തോമസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: