കൊച്ചി: പതിനായിരം രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്താലാക്കാനുള്ള ഇടത് സര്‍ക്കാര്‍ തീരുമാനം കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ദുരിതമായി.
ഉച്ചസമയത്തും പാതിരാത്രിയുമുള്ള സര്‍വീസുകള്‍ വരുമാനക്കുറവിന്റെ പേരില്‍ വെട്ടിക്കുറച്ചതോടെ ജില്ലയിലെ കെഎസ്ആര്‍ടിസി യാത്രക്കാര്‍ പെരുവഴിയിലായി.
എറണാകുളം ഡിപ്പോയില്‍ നിന്ന് ഗ്രാമീണ മേഖലയിലേക്ക് 35 തിരു-കൊച്ചി സര്‍വീസാണുണ്ടായിരുന്നത്. വരുമാനക്കുറവിന്റെ പേരില്‍ ഇതില്‍ 30 സര്‍വീസുകളും പുന:ക്രമീകരിച്ചു. ഇതോടെ ഗ്രാമീണ മേഖലയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയുള്ള സമയങ്ങളില്‍ സര്‍വീസില്ലാതായി.
തിരക്കേറിയ രാവിലെയും വൈകിട്ടും മാത്രമാക്കി സര്‍വീസുകള്‍ നിജപ്പെടുത്തുകയായിരുന്നു. ഈ സര്‍വീസുകള്‍ കളക്ഷന്‍ കൂടുതലുള്ള ഹൈക്കോടതി-ആലുവ, ഹൈക്കോടതി-അരൂര്‍ റൂട്ടുകളിലേക്ക് മാറ്റി ഓടിക്കുകയാണ് ചെയ്തത്. ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകളടക്കം ഇഷ്ടംപോലെ ബസുകളുള്ളപ്പോഴാണ് അധികൃതരുടെ ഈ നടപടി.
തിരു-കൊച്ചി സര്‍വീസിനു പുറമെ എറണാകുളം ഡിപ്പോയില്‍ നിന്ന് 117 ഷെഡ്യൂളുകള്‍ വേറെയുണ്ട്. ഇതില്‍ 100 എണ്ണമേ ദിവസവും ഓടൂ. തിരക്കേറിയ തിങ്കളാഴ്ച മാത്രമാണ് 110 എണ്ണം.
ബാക്കി ദിവസങ്ങളില്‍ 10 ഷെഡ്യൂളുകള്‍ കുറയ്ക്കുകയാണ പതിവ്. തകരാറുകള്‍ പറ്റി അഞ്ചു ബസുകള്‍ ദിവസം കട്ടപ്പുറത്തായിരിക്കും. ഇതും യാത്രാക്ലേശത്തിന് കാരണമാണ്.
ആളുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചില റൂട്ടുകളില്‍ വീണ്ടും സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി നിര്‍ബന്ധിതമായിട്ടുണ്ട്. എന്നാല്‍, ഭൂരിഭാഗം റൂട്ടുകളിലും നിര്‍ത്തിയ സര്‍വീസുകള്‍ ഇതുവരെ പുനരാരംഭിക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: