പത്തനാപുരം: ജനവാസമേഖലയില്‍ മദ്യവില്പനശാല സ്ഥാപിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ പ്രദേശവാസികളുടെ സമരം കൂടുതല്‍ ശക്തമാകുന്നു.
പത്തനാപുരത്ത് പ്രവര്‍ത്തിച്ചുവന്ന ബവ്കോ ഔട്ട്ലെറ്റാണ് തലവൂര്‍ ഗ്രാമപഞ്ചായത്തിലെ പനംമ്പറ്റ വെള്ളങ്ങാട് ജങ്ഷനിലെ ഡിവൈഎഫ്ഐ നേതാവിന്റെ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. ആയിരത്തിലധികം കുടുംബങ്ങള്‍ പാര്‍ക്കുന്ന ഗ്രാമീണമേഖലയാണ് പുതിയ ഔട്ട്ലെറ്റിനായി തെരഞ്ഞെടുത്തത്. ഇതിന്റെ സമീപത്തായാണ് ഹയര്‍സെക്കണ്ടറി വിദ്യാലയവും അങ്കണവാടിയും വിവിധ ദേവാലയങ്ങളും സ്ഥിതിചെയ്യുന്നത്. കൂടാതെ വാളകം-പത്തനാപുരം ശബരിപാതയും കടന്നുപോകുന്നു. മദ്യവില്പന ശാല തുറക്കുന്നതിനെതിരെ പ്രദേശവാസികളായ സ്ത്രീകള്‍ നടത്തിവരുന്ന സമരം ഏഴാംദിവസം പിന്നിട്ടു. രാവിലെ എട്ടിന് ആരംഭിക്കുന്ന സമരം വൈകിട്ട് ആറുവരെ നീളും. സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരെ ചില സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കിയതായും പറയുന്നു.
സിപിഎം പ്രദേശികനേതാവിന്റെ നേതൃത്വത്തിലാണ് മദ്യവില്പനശാല ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തുന്നതെന്നാണ് ആക്ഷേപം. ശബരിപാതയുടെ സമീപത്തുളള കെട്ടിടത്തിലാണ് ബിവറേജസ് സ്ഥാപിക്കാനായി നീക്കം നടക്കുന്നത്.
റോഡില്‍ നിന്നുളള അകലം കൂട്ടാനായി കെട്ടിട ഉടമയായ ഡിവൈഎഫ്ഐ പ്രവര്ത്തകന് താല്കാലിക റോഡും ഇതിനായി നിര്‍മ്മിച്ചിട്ടുണ്ട്. സമരത്തിന് പിന്തുണ അറിയിച്ച് പത്തനാപുരം എംഎല്‍എ അടക്കമുള്ളവര്‍ സമരപന്തലിലെത്തിയിരുന്നു. വരുംദിവസങ്ങളില്‍ നിരാഹാരമടക്കമുളള സമരപരിപാടികളിലേക്ക് പോകാനാണ് സംയുക്തസമരസമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: