മലപ്പുറം: സുപ്രീം കോടതി വിധി മറികടന്ന് സംസ്ഥാനത്ത് വ്യാപകമായി മദ്യഷാപ്പുകള്‍ തുറന്നു. നേരത്തെ ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്പന നടത്തുന്നത് സുപ്രീംകോടതി നിരോധിച്ചിരുന്നു. എന്നാല്‍ പൊതുമരാമത്ത് അധികൃതരുടെ സഹായത്തോടെ നിലവില്‍ സംസ്ഥാന പാതകളായിരുന്നവ പ്രധാന ജില്ല റോഡുകള്‍ എന്ന വിഭാഗത്തിലേക്ക് മാറ്റിയാണ് സംസ്ഥാനത്ത് വ്യാപകമായി മദ്യഷാപ്പുകള്‍ തുറന്നിരിക്കുന്നത്.
ലൈസന്‍സ് കാലാവധി ശേഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ വരെ തുടരാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഏതാനും ദിവസം പൂട്ടിക്കിടന്ന ബിയര്‍ വൈന്‍ പാര്‍ലറുകളും മറ്റും വീണ്ടും തുറന്നത് സംസ്ഥാന പാതകള്‍ ജില്ല റോഡുകളാണെന്ന രീതിയില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ്. എക്സൈസ്, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടക്കുന്ന നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.
ഗുരുവായൂര്‍-ആല്‍ത്തറ-പൊന്നാനി, വൈപ്പിന്‍-പള്ളിപ്പുറം, വര്‍ക്കല-മടത്തറ, പരപ്പനങ്ങാടി-അരീക്കോട്, ആലപ്പുഴ-അര്‍ത്തുങ്കല്‍-തോപ്പുംപടി, മണ്ണാറകുളഞ്ഞി-പമ്പ, കാപ്പാട്-തുഷാരഗിരി-അടിവാരം, തൃശൂര്‍-കുറ്റിപ്പുറം, കരുവാരകുണ്ട്-മേലാറ്റൂര്‍, തിരൂര്‍-മഞ്ചേരി, മലപ്പുറം-പരപ്പനങ്ങാടി എന്നീ റോഡുകള്‍ 2005 നവംബര്‍ 29ലെ സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് സംസ്ഥാന പാതകളായി ഉയര്‍ത്തിയവയാണ്. മലപ്പുറം ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ വളാഞ്ചേരി-നിലമ്പൂര്‍ പാത സംസ്ഥാന പാതയാക്കിയത് 2007 നവംബര്‍ ഏഴിനാണ്.
എന്നാല്‍ ഇവയില്‍ മഹാഭൂരിപക്ഷവും ജില്ല റോഡുകളാണെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മദ്യഷാപ്പുകള്‍ തുറക്കാന്‍ അധികൃതര്‍ ഒത്താശ ചെയ്തത്. ദേശീയ, സംസ്ഥാന പാതയുടെ 500 മീറ്റര്‍ പരിധിയിലെ മദ്യഷാപ്പുകള്‍ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ബിവറേജസ് കോര്പറേഷന്റെതടക്കം എല്ലാ കേന്ദ്രങ്ങളും അടച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: