കൊച്ചി: വ്യാജകല്യാണം റദ്ദാക്കിയ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരെ മുസ്ലീം ഐക്യവേദി നടത്തിയ പ്രകോപനപരവും കോടതിയലക്ഷ്യവുമായ ആക്രോശങ്ങള്‍ക്കെതിരെ കേരളത്തിലെ പ്രമുഖരുടെ പ്രതികരണങ്ങള്‍.
നിയമവാഴ്ച തകര്‍ക്കാനുള്ള നീക്കം: ജസ്റ്റിസ് കെ.ടി. തോമസ്
ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുകയും വിധി പ്രസ്താവിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തി സംസാരിക്കുകയും ചെയ്തത് നിയവാഴ്ച തകര്‍ക്കാനുളള നീക്കമായിട്ടേ കാണാന്‍ കഴിയൂ.
ഇതേ അവസ്ഥ മജിസ്ട്രേട്ട് കോടതികള്‍ക്ക് നേരെയുണ്ടായാല്‍ അവസ്ഥ എന്താകും? മജിസ്ട്രേട്ടുമാരെ ഭയപ്പെടുത്തി തങ്ങള്‍ പറയുന്നത് പോലെ വിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ നിയമവ്യവസ്ഥ തന്നെ തകരും. അതുകൊണ്ട് ഹൈക്കോടതി ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാനും ആവര്ത്തിക്കാതെയിരിക്കാനും ശക്തമായ നടപടി എടുക്കണം. എല്ലാ വിധികളും വിമര്‍ശനത്തിന് വിധേയമാണ്. അതുകൊണ്ടാണ് പൗരന് മേല്‍ക്കോടതികളില്‍ അപ്പീല്‍ കൊടുക്കാന്‍ കഴിയുന്നത്.
വിധിയെ മതപരമായി കാണരുത്: അഡ്വ. കാളീശ്വരം രാജ്
വിധി പ്രസ്താവിച്ച ജഡ്ജിയെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. കോടതി വിധിയെ മതപരമായി കാണുന്നത് ശരിയല്ല.
വിധിയെക്കുറിച്ച് അഭിപ്രായവ്യത്യസമുണ്ടെങ്കില് നിയമപരമായി നേരിടണം. കോടതി വിധി വര്‍ഗീയവത്കരിക്കാനുള്ള ശ്രമം അപകടകരമാണ്. പക്വമതികളായ നേതാക്കള്‍ അവരെ തിരുത്തണം.
സാമുദായിക നിറം നല്‍കിയത് ശരിയല്ല: അഡ്വ. ജയശങ്കര്‍
കോടതിവിധിക്ക് സാമുദായിക നിറം നല്കി ജഡ്ജിമാരെ അവഹേളിക്കുന്നത് ശരിയല്ല. ജനാധിപത്യരാജ്യമായതിനാല്‍ കോടതിയെ വിമര്‍ശിക്കാം, എന്നാല്‍, ജഡ്ജിമാരെ വ്യക്തിപരമായി വിമര്‍ശിക്കുന്നത് ശരിയല്ല. സിപിഎമ്മുകാരാണ് സാധാരണ കോടതിവിധികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാറ്. എന്നാല്‍, മുസ്ലീം ഏകോപന സമിതി നടത്തിയ പ്രതിഷേധം വളരെ രൂക്ഷമായിപ്പോയി. ജസ്റ്റിസ് സുരേന്ദ്രമോഹന്‍ ഹിന്ദുവാണെന്ന് തെറ്റിദ്ധരിച്ചാണ് അദ്ദേഹത്തെ അവര്‍ വെല്ലുവിളിച്ചത്. സത്യത്തില്‍ സുരേന്ദ്രമോഹന്‍ ക്രിസ്ത്യാനിയാണ്. ക്രിസ്ത്യാനിയാണെന്ന പരിഗണന കൊടുത്താകാം ജസറ്റിസ് എബ്രഹാം മാത്യുവിനെ അവര്‍ ഒഴിവാക്കിയത്.
വെല്ലുവിളിക്കേണ്ടത് നിയമപരമായി: അഡ്വ. ഇബ്രാഹിംഖാന്‍
വിധി പ്രസ്താവിക്കുന്ന ജഡ്ജിക്കെതിരെ ഭീഷണി മുഴക്കുന്നത് ജനാധിപത്യരാജ്യത്ത് പാടില്ലാത്തതാണ്. വിധിയെ നിയമപരമായി വേണം വെല്ലുവിളിക്കാന്‍. അതിന് മേല്‍ക്കോടതികളുണ്ട്. വിധി പ്രസ്താവിച്ചവരെ വ്യക്തിപരമായി വെല്ലുവിളിക്കുന്നത് ഭൂഷണമല്ല. സാധാരണക്കാരനായ ഒരു വ്യക്തിക്കെതിരെ പോലും ഭീഷണി മുഴക്കിയാല്‍ കേസെടുക്കാന്‍ വ്യവസ്ഥയുണ്ടെന്ന കാര്യം ഓര്‍ക്കണം.
ഹിംസയുടെ പ്രകടനം: എം.എന്‍. കാരശ്ശേരി
കോടതിവിധി പൂര്‍ണ്ണമായി ഞാന്‍ വായിച്ചിട്ടില്ല. മാധ്യമങ്ങളില്‍ ഉള്ള അറിവ് മാത്രമാണുള്ളത്. വിധിയില്‍ യോജിക്കാന്‍ കഴിയാത്ത ചില നിരീക്ഷണങ്ങളുണ്ട്. വിവാഹം റദ്ദാക്കിയത് സാങ്കേതികമായി ശരിയായിരിക്കാം. എന്നാല്‍ 24 വയസായ പെണ്‍കുട്ടിക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. കോടതിക്കെതിരെ വിമര്‍ശനമാകാം. എന്നാല്‍ കോടതിവിധിയെ എതിര്‍ക്കുന്നതിന് ചില രീതികളുണ്ട്. ഹൈക്കോടതിയുടെ ഡിവിഷന്‍ബെഞ്ച് വിധിക്കെതിരെ റിവ്യൂ പെറ്റീഷന് നല്‍കാം. സുപ്രീംകോടതിയില്‍ അപ്പീല്‍നല്‍കാം. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ ജനാധിപത്യവിരുദ്ധമായ രീതിയിലുള്ള പ്രതികരണങ്ങള്‍ ആശാസ്യമല്ല. ജഡ്ജിമാരെ അവഹേളിച്ചും അവരെ മതംതിരിച്ച് വിമര്‍ശിച്ചും ഉള്ള പ്രകടനങ്ങളും ഹര്‍ത്താലും സമൂഹത്തില്‍ അന്തച്ഛിദ്രം വരുത്തും. ഹിംസയും നാശവുമാണ് അതുണ്ടാക്കുക. സാമുദായിക സ്പര്ധയുണ്ടാക്കുന്നതാണിത്. ജനാധിപത്യ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന് ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ പാടില്ല. ഇത്തരം വിദ്വേഷപ്രകടനങ്ങളും പ്രസംഗങ്ങളും സമൂഹത്തിനെതിരെയുള്ള നീക്കമാണ്.
തെമ്മാടിത്തരമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി ഫിറോസ്
കോഴിക്കോട്: ഹൈക്കോടതി വിധിക്കെതിരെ മാര്‍ച്ച് നടത്തുന്നതും വിധി പറഞ്ഞ ജഡ്ജിമാരെ അസഭ്യം പറയുന്നതും തെമ്മാടിത്തരമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഫെയ്സ് ബുക്കില്‍ കുറിച്ചു. ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള അവകാശം ആണ് ഹൈക്കോടതി വിധിയിലൂടെ ചോദ്യം ചെയ്യപ്പെട്ടത്. ഹൈക്കോടതി മാര്‍ച്ചില്‍ ഒരു വിരുതന് പ്രസംഗിക്കുന്നത് കേട്ടു അടുത്ത കോടതി വിധി അനുകൂലമായില്ലെങ്കില്‍ നമ്മള് ഒന്നുകൂടി ഇങ്ങോട്ടു വരും. അള്ളാഹു അനുഗ്രഹിക്കട്ടെ. എന്തിനാണ് അള്ളാഹുവിന്റെ അനുഗ്രഹം വേണ്ടത്. കോടതി വിധി എതിരായിട്ട് ഒന്നു കൂടി വരാനോ. കോടതിയിലേക്ക് മാര്‍ച്ച് നടത്തി ജഡ്ജിമാരെ ഭീഷണിപ്പെടുത്തി ഏതെങ്കിലും കോടതി വിധി മാറിയ ചരിത്രമുണ്ടോ ഫിറോസ് ചോദിക്കുന്നു.
എസ്ഡിപിഐ എന്ന് പറയുന്നതിന് പകരം മുസ്ലിം ഏകോപന സമിതിയെന്ന് പറയാന്‍ ആരൊക്കെയാണ് സമിതിയില്‍ ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെടുന്നു. ലീഗും സമസ്തയും കെഎന്‍എമ്മും ഏകോപനസമിതിയില്‍ ഇല്ലെന്ന് ഫിറോസ് വിശദീകരിക്കുന്നു. കോടതിവിധി എതിരായാല്‍ നിയമപരവും വിവേക പൂര്‍വ്വവുമായ നടപടികളാണ് ആരായേണ്ടത്. ഇന്ത്യന്‍ ഭരണഘടനയെ വിശ്വസിക്കുന്നവര്‍ വികാര പ്രകടനവുമായി ഇവിടെ മലിനമാക്കാന്‍ വന്നാല്‍ മതേതര കേരളം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് ഫിറോസ് ഫെയ്സ് ബുക്കില്‍ കുറിക്കുന്നു. ഇപ്പോള്‍ ഫാദിയക്കനുകൂലമായി വികാരം കൊള്ളുന്ന പലരും തങ്ങളുടെ മതത്തില്‍പെട്ട ഒരു പെണ്‍കുട്ടി മതം മാറിയാല്‍ അവളെ ശപിക്കാനും ശകാരവര്‍ഷം കൊണ്ട് പൊതിയാനും ചാടിപുറപ്പെടുന്നവരാണെന്നും ഫിറോസ് ഫെയ്ബുക്കില്‍ കൂട്ടിചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: