ബംഗളൂരു: ദേശീയ തലസ്ഥാനമായ ദല്‍ഹി, സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ നഗരങ്ങള്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയായ ജെഎല്‍എല്ലിന്റെ 300 ആഗോള നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. നഗരങ്ങളിലെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.
മുംബൈയും ദല്‍ഹിയും ആദ്യ മുപ്പത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. മുംബൈ 17-ാം സ്ഥാനത്തും ദല്‍ഹി 22 ാം സ്ഥാനത്തുമാണ്. ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളുടെ റാങ്ക് യഥാക്രമം 75, 81, 147 എന്നിങ്ങനെയാണ്.
മുംബൈ, ഡെല്‍ഹി നഗരങ്ങളുടെ ജിഡിപി 400 ബില്യണ്‍ ഡോളറിലധികമാണ്. ഇത് ഈ നഗരങ്ങളെ യഥാക്രമം ഏഷ്യയിലെ അഞ്ചാമത്തെയും ആറാമത്തെയും വലിയ നഗരങ്ങളാക്കി മാറ്റുന്നു. ടോക്കിയോ, ഷാങ്ഹായ്, സോള്‍, ജക്കാര്‍ത്ത നഗരങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. പ്രതിശീര്‍ഷ വരുമാനത്തിന്റെ കണക്കെടുത്താല്‍ മുംബൈയും ഡെല്‍ഹിയും മറ്റ് ആഗോള നഗരങ്ങളേക്കാള്‍ പിന്നിലാണ്. വലിയ ജനസംഖ്യയാണ് ഇന്ത്യന്‍ നഗരങ്ങള്‍ക്ക് തിരിച്ചടിയായത്.
കോര്‍പ്പറേറ്റ് സാന്നിധ്യത്തിന്റെ കാര്യത്തില്‍ സാന്‍ ഫ്രാന്‍സിസ്കോ, ഷാങ്ഹായ്, സിഡ്നി, സിംഗപ്പുര്‍, വാഷിംഗ്ടണ്‍, അറ്റ്ലാന്റ, ടൊറന്റോ എന്നീ നഗരങ്ങളേക്കാള്‍ മുന്നിലാണ് മുംബൈ. ഡെല്ഹിയാണെങ്കില് ഗുവാങ്ഷു, ഫ്രാങ്ക്ഫര്‍ട്ട് നഗരങ്ങളേക്കാള്‍ മുന്നില്‍ നില്ക്കുന്നു.
ഇന്ത്യന്‍ നഗരങ്ങളില്‍ നേരിട്ടുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപം വലിയ തോതില്‍ വന്നുചേരാത്തത് പോരായ്മയാണെന്ന് രമേശ് നായര്‍ പ്രസ്താവിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മുംബൈ 1.7 ബില്യണ്‍ ഡോളറിന്റെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ് ആകര്‍ഷിച്ചത്. ഡെല്ഹിയാണെങ്കില് 0.6 ബില്യണ്‍ ഡോളര്‍ മാത്രം.
ഈ രണ്ട് വിപണികളിലും വിദേശ നിക്ഷേപകരേക്കാള്‍ ആഭ്യന്തര നിക്ഷേപകരാണ് നിറഞ്ഞുനില്ക്കുന്നത്. ആഗോള നഗരങ്ങളുടെയൊപ്പം നില്ക്കാന് മുംബൈ, ഡെല്‍ഹി നഗരങ്ങള്‍ക്ക് കഴിയുമെങ്കിലും നേരിട്ടുള്ള റിയല്‍ എസ്റ്റേറ്റ് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഇരു നഗരങ്ങളും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: