അയോധ്യ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ താല്‍ക്കാലിക രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഇതാദ്യമായിട്ടാണ് ആദിത്യനാഥ് അയോധ്യ സന്ദര്‍ശിക്കുന്നത്.
തര്‍ക്കമന്ദിരം തകര്‍ത്ത സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കതിരെ പ്രത്യേക സിബിഐ കോടതി ഗൂഢാലോചനാക്കുറ്റം ചുമത്തിയതിന് തൊട്ട് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. രാവിലെ രാമക്ഷേത്രത്തിലെത്തിയ ആദിത്യനാഥ് അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. ഹനുമാന് ക്ഷേത്രത്തിലെത്തിയ യോഗി സരയൂ നദീതീരത്ത് സംഘടിപ്പിച്ച പ്രത്യേക പൂജകളിലും പങ്കെടുത്തു. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാക്കളുമുണ്ടായിരുന്നു.
2002നു ശേഷം ആദ്യമായാണ് ഒരു യുപി മുഖ്യമന്ത്രി അയോധ്യയിലെത്തുന്നത്. ഹനുമാന് ഗര്ഹിയിലെത്തിയ മുഖ്യമന്ത്രിയെ വിവിധ ഹിന്ദുസംഘടനാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. അയോധ്യയുടെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്തു.
യോഗിയുടെ കാല്‍തൊട്ട് വന്ദിക്കുന്നതിനും അനുഗ്രഹം വാങ്ങുന്നതിനുമായി തിക്കുംതിരക്കും കൂട്ടിയ ജനങ്ങളെ നിയന്ത്രിക്കുവാന്‍ പോലീസ് ഏറെ പണിപ്പെട്ടു. ജയ് ശ്രീറാം വിളികളും, ക്ഷേത്രം അവിടെത്തന്നെ നിര്‍മ്മിക്കുമെന്ന മുദ്രാവാക്യം വിളികളും ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: