ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് 1945 ആഗസ്ത് 18ന് തായ്വാനിലുണ്ടായ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വ്യക്തമാക്കിയത്. നേതാജിയുടെ തിരോധാനം സംബന്ധിച്ച് എഴുപത് വര്‍ഷത്തോളമായി ദുരൂഹത നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ മറുപടി. ഗുംനാമി ബാബ നേതാജിയായിരുന്നെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും മറുപടിയില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിലില്‍ സായക് സെന്‍ എന്നയാളാണ് നേതാജിയുടെ തിരോധാനം സംബന്ധിച്ച ചോദ്യവുമായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചത്. ഷാനവാസ് കമ്മറ്റി, ജസ്റ്റിസ് ജി.ഡി. ഖോസ്ല കമ്മീഷന്, ജസ്റ്റിസ് മുഖര്‍ജി കമ്മീഷന് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് നേതാജി കൊല്ലപ്പെട്ടതായ നിഗമനത്തിലെത്തിയതെന്നും മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. 1985 വരെ ഉത്തര്‍ പ്രദേശില്‍ ജീവിച്ചിരുന്ന ഗുംനാമി ബാബ നേതാജിയല്ലെന്ന് മുഖര്‍ജി കമ്മീഷന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ സര്‍ക്കാര്‍ മറുപടിയെ നേതാജിയുടെ കുടുംബാംഗങ്ങള്‍ ചോദ്യം ചെയ്തു. വിഷയത്തില്‍ തീര്‍പ്പുണ്ടാകാതെ സര്‍ക്കാരിന് എങ്ങനെയാണ് ഇത്തരമൊരു മറുപടി നല്കാന് സാധിക്കുകയെന്ന് കുടുംബാംഗമായ ചന്ദ്രകുമാര്‍ ബോസ് ചോദിച്ചു. നേതാജിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: