തിരുവനന്തപുരം: ഔഷധ സസ്യങ്ങളുടെ പ്രാധാന്യവും സംരക്ഷണവും ഉള്‍ക്കൊണ്ട് സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ഔഷധസസ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും ഒരു ആര്യവേപ്പും കറിവേപ്പും നട്ടുപിടിപ്പിക്കുന്ന ഗൃഹചൈതന്യം പദ്ധതിക്ക് ഇന്ന് തുടക്കം.
സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം വൈകുന്നേരം 4 ന് വിജെടി ഹാളില്‍ നിര്‍വ്വഹിക്കും. ആരോഗ്യമന്ത്രി കെ.കെ.ശൈലജ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ എല്ലാ വീടുകളിലും ഒരു ആര്യവേപ്പും ഒരു കറിവേപ്പും ഉണ്ടായിരിക്കണമെന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഇതിനായി ജില്ലകളില്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന സൗജന്യമായി ആര്യവേപ്പും കറിവേപ്പും വിതരണംചെയ്യും.
ഇതിനാവശ്യമായ തൈകള്‍ ഉത്പാദിപ്പിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളും ഗവേഷണസ്ഥാപനങ്ങളും മാത്രമായിരിക്കും. ഭാരതീയ സംസ്കാരവും പൗരാണിക ചികിത്സാവിധികളും ഒരു പോലെ പ്രാധാന്യം നല്‍കിയിട്ടുള്ള ഔഷധ വൃക്ഷമാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ് എന്നതിനപ്പുറം ജൈവകീടനാശിനി നിര്‍മ്മാണത്തിലും പാരിസ്ഥിതിക സന്തുലനത്തിലും ഇതിന് പ്രാധാന്യമുണ്ട്.
കറികൂട്ടുകളുടെയും ഗൃഹവൈദ്യത്തിന്റെയും അവിഭാജ്യ ഘടകമാണ് കറിവേപ്പ്. എന്നാല്‍ ഇന്ന് വിപണിയില്‍ നിന്ന് ലഭിക്കുന്ന കറിവേപ്പിനെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: