ഭക്ത്യാ-ശ്രീകൃഷ്ണ ഭഗവാനോടുള്ള ഭക്തി പ്രവാഹം മൂലം അവര്‍ക്ക് ഭഗവാനെ ഭജിക്കാതെ ക്ഷണനേരം പോലും ജീവിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് അവര്‍ ഭഗവാനെ ഭജിക്കുന്നത്. അല്ലാതെ വേറെ ഒരു ആവശ്യവും കിട്ടാന്‍ വേണ്ടിയല്ല. ”അത്യര്‍ഥ പ്രിയതയാ” എന്ന് ആചാര്യന്മാര് വ്യാഖ്യാനിക്കുന്നത് അതുകൊണ്ടാണ്.
മാം സതതം കീര്ത്തയന്തഃ
സച്ചിദാനന്ദമയമായ ഭഗവത്സ്വരൂപവും ഭഗവദ് ഗുണങ്ങളും ഭഗവന്നാമങ്ങളും അവര്‍ ഉച്ചത്തില്‍ കീര്‍ത്തിച്ചുകൊണ്ടിരിക്കും. ഭഗവദ്രൂപത്തിന്റെ സൗന്ദര്യം, സൗമനസ്യം, സൗകുമാര്യം, സൗരഭ്യം, സൗസ്വരം, സൗസ്പൃശ്യം ഈ ആറു ഗുണങ്ങള്‍ ത്രിഗുണമയിയായ മായയുടെ സ്പര്‍ശം പോലുമില്ലാത്തതാണ്.
(സൗന്ദര്യം= ദേഹത്തിന്റെ ആകര്‍ഷണീയത മനസ്സിലെ സദ്ഗുണങ്ങള്‍, ഓരോ അവയവത്തിന്റെയും പരസ്പരമുള്ള ചേര്‍ച്ച, കസ്തൂരിയെക്കാള്‍ ശ്രേഷ്ഠമായ ഗന്ധം, ശബ്ദത്തിന്റെ ആകര്‍ഷണീയത, സ്പര്‍ശിച്ചാല്‍ ഉണ്ടാവുന്ന സന്തോഷം-ക്രമത്തില്‍ ഇവയാണ് മേല്‍പ്പറഞ്ഞ ഗുണങ്ങളുടെ വാക്കുകള്‍ക്കുള്ള അര്‍ത്ഥം.)
ഈ ഗുണങ്ങളുള്ള ഭഗവദ്രൂപത്തെ ഭക്തന്മാര് കീര്‍ത്തിച്ചുകൊണ്ടിരിക്കും. ഭഗവാന് പ്രപഞ്ചം സൃഷ്ടിച്ചതും ഭക്തന്മാരെ അനുഗ്രഹിക്കാന്‍ വേണ്ടി അവതരിച്ചതും ദുഷ്ടന്മാരെ വധിച്ചതും അവര്‍ കീര്‍ത്തിച്ചുകൊണ്ടിരിക്കും. ഭഗവാന്, സഹസ്രനാമമുണ്ട് എന്ന് നമുക്ക് അറിയാം. അതു മാത്രമല്ല എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തവിധം നാമങ്ങളുണ്ട്. ശ്രദ്ധിക്കൂ, ഈ നാമങ്ങളെല്ലാംതന്നെ ഭഗവാന്റെ രൂപത്തെ വര്ണിക്കുന്നവയോ ഭഗവാന്റെ ഭക്തവാത്സല്യം മുതലായ ഗുണഗണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയോ ആണ്. പോര, ഭഗവാന് തന്നെ തന്റെ നാമങ്ങളായി അവതരിച്ചിരിക്കയാണ്. ഭക്തന്മാര് നാവുകൊണ്ടു നാമം ജപിക്കുമ്പോള്‍ വാസ്തവത്തില്‍ ഭഗവാന് തന്നെ നാവില്‍ വിളയാടുകയാണ്. ഈ വസ്തുത ഓര്‍ത്തുകൊണ്ടാണ് നാം നാമം ജപിക്കേണ്ടത്.
മന്ത്രജപവും നാമകീര്‍ത്തനവും
സ്തോത്രങ്ങളും ഗാനങ്ങളുംകൊണ്ട് ഭഗവാനെ കീര്‍ത്തിക്കുന്നു, കീര്‍ത്തിക്കണം എന്നാണ് പറയാറുള്ളത്. പ്രണവം, അഷ്ടാക്ഷരമന്ത്രം പഞ്ചാക്ഷരമന്ത്രം മുതലായ മന്ത്രങ്ങളും വേദത്തില്‍ പറയപ്പെട്ട സൂക്തമന്ത്രങ്ങളും ‘ജപിക്കണം’ എന്ന് പറയുന്നത് ഈ മന്ത്രങ്ങള്‍ക്കെല്ലാം ഋഷി, ചന്ദസ്സ്, ദേവത ഇവയെ ആദ്യം ശിരസ്സ്, മേല്‍ച്ചുണ്ട്, ഹൃദയം എന്നീ സ്ഥാനങ്ങളില്‍ വിരലുകള്‍ കൊണ്ടുന്യസിക്കണം. അതിനുശേഷം ധ്യാനശ്ലോകങ്ങള്‍ ചൊല്ലണം. പിന്നീട് ‘ഉപാംശു’ ഉച്ചം, എന്നിങ്ങനെ ശബ്ദം താഴ്ത്തിയും പൊക്കിയും ഉച്ചരിച്ച് ജപിക്കാന്‍ തുടങ്ങാം. നമ്മുടെ ചെവികൊണ്ട് കേള്‍ക്കാന്‍ മാത്രം കഴിയുന്ന വിധത്തില്‍ ജപിക്കുന്നത് ഉപാംശു ജപം എന്നു പറയപ്പെടുന്നു. സമീപത്തില്‍ കേള്‍ക്കാന്‍വേണ്ടി ശ്രദ്ധിച്ചിരിക്കുന്നവര്ക്ക് കേള്‍ക്കാന്‍ പാകത്തില്‍ ജപിക്കുന്നത് ”ഉച്ചജപം” എന്ന് പറയപ്പെടുന്നു. മേല്‍പ്പറഞ്ഞ മന്ത്രങ്ങളും സൂക്തങ്ങളും ഉപാംശുവായോ ഉച്ചമായോ ജപിക്കാം.
പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിക്കപ്പെട്ടിട്ടുള്ള സ്തോത്രങ്ങളും സ്തുതികളുംകൊണ്ട് ഭഗവാനെ കീര്ത്തിക്കുകയാണ് വേണ്ടത്. ഭഗവാന്റെ കീര്‍ത്തനങ്ങളും തിരുനാമങ്ങളും ഉച്ചത്തില്‍ താളംപിടിച്ചും സപ്തസ്വര വിന്യാസമനുസരിച്ചും ഭഗവബോധത്തോടെയും പാടുകയാണ് വേണ്ടത്. ആ ഭഗവദ്ഗാനങ്ങള് കേട്ട് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഭഗവദ്ഭക്തിബീജം ഉണരുകയും വളരുകയും ചെയ്യണം. അതിന് തടസ്സമായി നില്ക്കുന്ന പാപസഞ്ചയം നശിക്കുകയും വേണം. അതുകൊണ്ടാണ് ഉച്ചത്തില്‍ കീര്‍ത്തനം പാടണം എന്നുവിധിച്ചിട്ടുള്ളത്.
മഹാന്മാരായ ആ ഭക്തന്മാര് ഈ രീതിയില്‍ കീര്‍ത്തനം ചെയ്ത് ഭഗവാനെ സന്തോഷിപ്പിക്കുന്നു; മറ്റു ഭക്തന്മാരുമായി കൂടിച്ചേരുന്നു, ലൗകികജീവിതത്തെ ഭഗവദര്‍പ്പിത ജീവിതമായി മാറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: