തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികള്‍ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അറിയിച്ചു.
അപകടങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക, കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക, കുട്ടികളെ ദുഃസ്വാധീനത്തില്‍ പെടുത്താന്‍ ഇടയുള്ള പുകയില ഉത്പന്നങ്ങള്‍, ലഹരി വസ്തുക്കള്‍ എന്നിവയുടെ ലഭ്യത സ്കൂള്‍ പരിസരങ്ങളില്‍ പൂര്‍ണ്ണമായും ഇല്ലെന്ന് ഉറപ്പുവരുത്തുക, പെണ്‍കുട്ടികളുടെ സുരക്ഷ പ്രത്യേകം ഉറപ്പുവരുത്തുക തുടങ്ങിയവയിലൂന്നിയ കര്‍മ്മപദ്ധതി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂള്‍ പരിസരങ്ങളില്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവരെ വിന്യസിക്കും. വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്നിന്റെയും ലഹരിയടങ്ങിയ പാനീയങ്ങളുടെയും മിഠായിയുടേയും വില്‍പ്പനയും ഉപഭോഗവും ഇല്ലായ്മ ചെയ്യുന്നതിനായി ഷാഡോ പോലീസ്, രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ക്ലാസ്സുകളില്‍ കയറാതെ കറങ്ങി നടക്കുന്ന കുട്ടികളെ കണ്ടെത്തി വിവരം മാതാപിതാക്കളെയും സ്കൂള്‍ അധികൃതരെയും അറിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നതിന് വിമുഖത കാണിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ബസ്സ്റ്റാന്റുകളിലും പ്രധാനപ്പെട്ട ബസ്സ്റ്റോപ്പുകളിലും സ്കൂള്‍ പരിസരങ്ങളിലും പോലീസ് ഉദ്യോഗസ്ഥന്മാരെ നിയോഗിക്കും. കൂടാതെ പിങ്ക് പട്രോളിങ് സംഘത്തിന്റെ സാന്നിദ്ധ്യവും നഗരങ്ങളില്‍ ഉറപ്പുവരുത്തും. സ്കൂള്‍ ബസുകളിലും വാനുകളിലും ജോലി നോക്കുന്ന ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, സഹായികള്‍, ആയമാര്‍ എന്നിവരെ സംബന്ധിച്ച് പരിശോധന നടത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. അനുവദനീയമായതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ സ്കൂള്‍ വാഹനങ്ങളില്‍ കയറ്റുവാന്‍ അനുവദിക്കില്ല. സ്കൂള്‍ ബസുകളുടെ ഡോറുകള്‍ സുരക്ഷിതമായിരിക്കണം.
സ്കൂള്‍ സ്ഥാപനങ്ങളുടെ വാഹനങ്ങളിലല്ലാതെ രക്ഷിതാക്കളുടെ താത്പര്യപ്രകാരം വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിന് മിനി ബസ്സ്, വാനുകള്‍, ലൈറ്റ് വെഹിക്കിള്‍സ്, ഓട്ടോറിക്ഷകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങളും നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അനുവദനീയമായതിലും കൂടുതല്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ട് വരുന്ന പ്രവണത തടയുന്നതിനായി കര്‍ശന പരിശോധന നടത്തും.
നിയമവിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. അമിതവേഗതയിലും അശ്രദ്ധയിലും ലഹരി ഉപയോഗിച്ച് സ്കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: