കണ്ണൂര്‍: മഴ ശക്തിപ്രാപിക്കുന്നതിനു മുമ്പായി ജില്ലയിലെ പൊതു-സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലെ അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. മുറിച്ചുമാറ്റാത്ത മരങ്ങളും ചില്ലകളും അപകടം വിതക്കുന്ന പക്ഷം ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ വ്യക്തികളുമായിരിക്കും ഉത്തരവാദിയെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. അപകടത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയും അവര്‍ക്കായിരിക്കും.
സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള അപകടകരമായ മരങ്ങള്‍ മുറിക്കുവാനുള്ള അനുമതി തദ്ദേശ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനം റേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് നല്‍കേണ്ടത്. നാളെ ഉച്ചയ്ക്കു മുമ്പായി ഓരോ വകുപ്പും മുറിച്ചുമാറ്റേണ്ട മരങ്ങളുടെയും ചില്ലകളുടെയും പട്ടിക തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് കൈമാറണം. ജൂണ്‍ മൂന്നിന് ഉച്ചയ്ക്കു ശേഷം സമിതി യോഗം ചേര്‍ന്ന് ഇവയില്‍ തീരുമാനമെടുക്കണം. സമിതിയുടെ ശുപാര്ശയിന്മേല് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ തീരുമാനമെടുക്കുന്ന മുറയ്ക്ക് നാല്, അഞ്ച് തീയതികളിലായി മരങ്ങളും ചില്ലകളും ബന്ധപ്പെട്ട വകുപ്പുകളുടെ ചെലവില്‍ നീക്കം ചെയ്യാനാണ് തീരുമാനം. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങളും അഞ്ചിനകം സ്വന്തം ചെലവില്‍ നീക്കം ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സ്കൂള്‍, ആശുപത്രി കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ടോ എന്ന് സിവില്‍ എഞ്ചിനീയറെക്കൊണ്ട് പരിശോധിപ്പിച്ച ശേഷം അവ സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്യണം.
മഴക്കാലത്തുണ്ടായേക്കാന് സാധ്യതയുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ റവന്യൂ, പോലീസ്, ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സ്ഥാപിക്കണം. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കടലാക്രമണം തുടങ്ങി ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാനുള്ള മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ കൈക്കൊള്ളണമെന്നും യോഗം നിര്‍ദേശിച്ചു.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, അസി.കലക്ടര്‍ ആസിഫ് കെ.യൂസുഫ്, എഡിഎം ഇ.മുഹമ്മദ് യൂസുഫ്, വിവിധ വകുപ്പുമേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: