തോപ്രാംകുടി: പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് വര്‍ഷം തികയുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാതെ തോപ്രാംകുടി സബ് രജിസ്ട്രാര്‍ ഓഫീസ് വീര്‍പ്പുമുട്ടുന്നു. ആവശ്യത്തിന് മേശ, കസേര തുടങ്ങി ഒരു ഉപകരണങ്ങളും നാളിതുവരെ ഇവിടെ അനുവദിച്ചിട്ടില്ല.
ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയപ്പോള്‍ ഇന്റര്‍ നെറ്റ് കണക്ഷനുവേണ്ട റൗട്ടര്‍, സ്വിച്ച് എന്നിവ അനുവദിക്കാത്തതിനാല്‍ നെറ്റ് കണക്ഷന് തകരാറിലാവുകയും രജിസ്ട്രേഷന് നടപടികള്‍ തടസ്സപ്പെടുകയും ചെയ്യുന്നത് പതിവാണ്.
ആധാരപകര്‍പ്പുകള്‍ എടുക്കുന്നതിന് വേണ്ട ഡിജിറ്റല്‍ ഇമേജ് പ്രിന്റര്‍, കാമറ എന്നിവ അനുവദിക്കാത്തതിനാല്‍ ഇപ്പോഴും പകര്‍പ്പ് കൈകൊണ്ട് എഴുതി തയ്യാറാക്കുകയാണ്. ഇതുമൂലം പകര്‍പ്പുകള്‍ക്ക് കാലതാമസം നേരിടുന്നു.
2016ല്‍ കമ്പ്യൂട്ടറൈസേഷന് നടപ്പാക്കിയെങ്കിലും അതിന് മുമ്പുള്ള ഒന്നരവര്‍ഷത്തെ ഡേറ്റ കമ്പ്യൂട്ടറുകളില്‍ ഫീഡ് ചെയ്യാത്തതിനാല്‍ ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനും കാലതാമസം നേരിടുന്നുണ്ട്. ഒരു നടപടിയും ഈകാര്യത്തില്‍ അധികാരികള്‍ സ്വീകരിച്ചിട്ടില്ല. രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ കൂടി പ്രായമായ ആളുകള്‍ക്ക് എത്താന്‍ വളരെ ബുദ്ധിമുട്ടുണ്ട്.
ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വകാര്യ വ്യക്തി ഒരു വര്‍ഷം മുമ്പ് സ്ഥലം നല്‍കിയെങ്കിലും അധികൃതരുടെ അനാസ്ഥമൂലം ഇതുവരെ സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: