കണ്ണൂര്‍: കോര്പറേഷന് പരിധിയില്‍ മാസങ്ങളായി ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമുന്നയിച്ച ആരോപണം ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള ബഹളത്തില്‍ കലാശിച്ചു. ചില പ്രദേശങ്ങളില്‍ അഞ്ച് മാസമായി പെന്ഷന് മുടങ്ങിയിട്ടെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന കാലത്തേത് പോലെ പെന്‍ഷനായി നല്കുന്ന ചെക്ക് മടങ്ങുന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും എല്ലാവര്ക്കും അവരുടെ വീടുകളില്‍ പെന്ഷനെത്തിക്കുന്നസംവിധാനമാണുള്ളതെന്നും ഭരണപക്ഷം തിരിച്ചടിച്ചു. നിലവില്‍ പെന്ഷന് ലഭിക്കാത്തവര്‍ക്ക് പെന്ഷന് ലഭ്യമാക്കുന്നതിന് കോര്പറേഷന് നടത്തിയ അദാലത്തില്‍ ഫലത്തില്‍ പീഡനമായിരുന്നെന്ന് ടി.ഒ.മോഹനന് ആരോപിച്ചു. അദാലത്തിനെത്തിയവര്‍ എപ്പോള്‍ പെന്ഷന് ലഭിക്കുമെന്ന് ചോദിച്ചപ്പോള്‍ ഫണ്ട് ലഭിക്കുന്ന മുറക്ക് നല്‍കുമെന്ന വിശദീകരണം അംഗീകരിക്കാനാവില്ല. ഉറങ്ങുന്നവനെ വിളിച്ച് ഊണില്ലെന്ന് പറയുന്നതിന് തുല്ല്യമാണ് കോര്‍പറേഷന്റെ നിലപാട്. പെന്‍ഷന്റെ പേരില്‍ കോര്പറേഷന് പൊറാട്ടുനാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പല സ്ഥലങ്ങളിലും തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്നും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ ഭരണപക്ഷം വിവേചനം കാണിക്കുകയാണെന്നും ചില പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെടുമ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന വിശദീകരണമാണ് നല്‍കുന്നത്. പലഫയലുകളും സ്റ്റാന്റിങ് കമ്മറ്റി ചെര്‍മാന്‍മാര്‍ കാണുന്നില്ലെന്നും അതുകൊണ്ട് തന്നെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും ടി.ഒ.മോഹനന് പറഞ്ഞു. ഫയലുകള്‍ നേരിട്ട് കണ്ട് പരിശോധിച്ചാല്‍ മാത്രമേ തുടര്‍ നടപടികള്‍ ഉറപ്പാക്കാന്‍ സാധിക്കുകയുള്ളു. ഫയലുകള്‍ ലഭ്യമാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്നും ടി.ഒ.മേയറോട് ആവശ്യപ്പെട്ടു.
അഭിപ്രായ ഭിന്നതകള്‍ക്കിടയിലും ചില ഉദ്യോഗസ്ഥനമാരുടെ മെല്ലെപ്പോക്ക് പദ്ധതി നിര്‍വ്വഹണത്തെ ബാധിക്കുന്നവെന്ന നിലപാടില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഒരേ ആഭിപ്രായമായിരുന്നു. എന്നാല്‍ എല്ലാ ഉദ്യോഗസ്ഥന്മാരും അങ്ങിനെയല്ലെന്ന് ഡെപ്യൂട്ടി മെയര്‍ പി.കെ.രാഗേഷ് വിശദീകരിക്കുകയും ചെയ്തു. മേയറുടെ ചേമ്പറില്‍ അതിക്രമിച്ച് കയറിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസു കൊടുത്ത് കോടതി റിമാന്റ് ചെയ്തത്തിനെതിരെ സി.സമീറിന്റെ സബ്മിഷനോടെയാണ് കൗണ്‍സില്‍ യോഗ നടപടിയാരംഭിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ സഹിഷ്ണുതയോടെ പെരുമാറണമെന്നും കേസ് പിന്‍വലിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സമീര്‍ ആവശ്യപ്പെട്ടു. നിയമവശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ സമീറിന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: