തലശ്ശേരി: ഒരു ഡസനോളം യൂണിവേഴ്സിറ്റികളുടേതടക്കമുള്ള നിരവധി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിച്ചുവരുന്ന അമൃത കോളേജില്‍ നിന്നാണ് കേരളത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റികളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടിയിരുന്നത്. കോളേജ് നടത്തിപ്പുകാരനായ പിണറായി പാറപ്രത്തെ അമൃതയില്‍ വടക്കയില്‍ അജയന്, തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ടിന്റി ബി.ഷാജി എന്നിവരെയാണ് സംഭവസമയത്ത് അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും വിതരണം ചെയ്ത വ്യാജ സര്‍ട്ടിഫിക്കറ്റ് വിലകൊടുത്ത് വാങ്ങി കേരളത്തിലെ സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും വിദേശങ്ങളിലും നിരവധി പേരാണ് ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്.
മാനവ് ഭാരത് സര്‍വ്വകലാശാല, ചത്തീസ്ഗഡ്, തമിഴ്നാട്, വിശ്വഭാരതി ഗുരുകുല വിദ്യാപീഠം തുടങ്ങി 12 ലധികം സര്‍വ്വകലാശാകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് വില്‍പ്പന നടത്തി കോടികളാണ് നടത്തിപ്പുകാര്‍ തട്ടിയിട്ടുള്ളത്. വ്യാജ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം ലാപ്ടോപ്പ്, ഹാര്‍ഡ് ഡിസ്ക്, പൂരിപ്പിക്കാത്ത സര്‍ട്ടിഫിക്കറ്റുകള്‍, കളര്‍ പ്രിന്റര്‍ തുടങ്ങിയവയും വിവിധതരം സീലുകളും പിടികൂടിയവയില്‍പ്പെടുന്നു. ഇഒഡബ്ല്യു വിങ്ങിനാണ് കേസിന്റെ അന്വേഷണച്ചുമതല. 2016 സെപ്തംബര്‍ 29 ന് രാത്രിയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ പിടികൂടി കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: