ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചാകാന്‍ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് ഉള്‍പ്പെടെ ആറുപേര്‍ അപേക്ഷ നല്കി.മുന്‍ ഇന്ത്യന്‍ മാനേജര്‍ ലാലചന്ദ് രജ്പുത്ത്, ഡോഡ ഗണേഷ്, നിലവിലെ കോച്ച് അനില്‍ കുംബ്ലെ,ഓസ്ട്രേലിയയുടെ ടോം മൂഡി, റിച്ചാര്‍ഡ് പൈബസ് എന്നിവരാണ് മറ്റ് അപേക്ഷകര്‍.
ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിന് തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവരും സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിയിലെ ഒരംഗവും ചേര്‍ന്ന് പുതിയ കോച്ചിനെ തെരഞ്ഞെടുക്കും.
നടപടികള്‍ സുതാര്യമാക്കാനാണ് ഇടക്കാല ഭരണസമിതിയംഗത്തെ ഉള്‍പ്പെടുത്തിയതെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കോച്ചുകള്‍ക്ക് കാലാവധി നീട്ടിക്കൊടുക്കാറുണ്ട്. കുംബ്ലെയുടെ കാര്യത്തില്‍ ഇത്തരമൊരു തീരുമാനമുണ്ടായില്ല. കളിക്കാരുടെയും തന്റെയും പ്രതിഫലം ഭീമമായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കുംബ്ലെയ്ക്ക് തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: