കൊച്ചി: ടിക്കറ്റ് വില 30 രൂപയായി ഏകീകരിച്ചതിന്റെ മറവില്‍ ലോട്ടറി വിതരണത്തില്‍ തിരിമറി നടന്നെന്ന് വ്യാപക പരാതി. ആവശ്യപ്പെട്ടതിന്റെ 25 ശതമാനം ടിക്കറ്റുകള്‍ കുറച്ചാണ് ചെറുകിടക്കാര്‍ക്ക് ലോട്ടറി ഓഫീസുകളില്‍ നിന്ന് നല്‍കിയത്. ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് ടിക്കറ്റില്‍ ഭൂരിഭാഗവും വന്‍കിടക്കാര്‍ കൈയ്യടക്കിയെന്നാണ് പരാതി ഉയര്‍ന്നത്.
50 രൂപയുണ്ടായിരുന്ന ടിക്കറ്റുകളുടെ വില ജൂണ്‍ ഒന്നുമുതല്‍ 30 രൂപയായി കുറച്ചു. ഇതോടെ, ആവശ്യക്കാര്‍ കൂടി. എന്നാല്‍, ചെറുകിടക്കാരെ പരിഗണിക്കാതെ വന്‍കിടക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ യഥേഷ്ടം ടിക്കറ്റ് നല്‍കുകയായിരുന്നുവെന്നാണ് പരാതി. 75 ലക്ഷം ടിക്കറ്റാണ് ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. 90 ലക്ഷം വരെ അച്ചടിക്കാന്‍ അനുമതി ഉള്ളപ്പോഴായിരുന്നു ഇത്.
കുറച്ച് ടിക്കറ്റ് അടിച്ചശേഷം കൂടുതല്‍ ടിക്കറ്റുകള്‍ വന്‍കിടക്കാര്‍ക്ക് നല്‍കിയതാണ് ക്ഷാമത്തിന് കാരണമായത്. ചെറുകിട ഏജന്റുമാര്‍ക്ക് ടിക്കറ്റ് കുറഞ്ഞതോടെ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി. കാരുണ്യ പ്ലസ്, നിര്‍മ്മല്‍, കാരുണ്യ, സ്ത്രീ ശക്തി എന്നീ ലോട്ടറികളുടെ വിലയാണ് 50ല്‍ നിന്ന് 30 രൂപയാക്കി കുറച്ചത്. ഈ ലോട്ടറികള്‍ക്കാണ് കടുത്ത ക്ഷാമം നേരിട്ടത്. പൗര്‍ണമി, വിന്‍വിന്‍, അക്ഷയ എന്നീ ടിക്കറ്റുകള്‍ക്ക് നേരത്തെ മുതല്‍ 30 രൂപയായിരുന്നു. ഈ ടിക്കറ്റ് മുന്‍പ് നല്കിയ അതേ അളവില്‍ കച്ചവടക്കാര്‍ക്ക് കിട്ടി.
പുതിയ പരിഷ്കാരമായതിനാല്‍, ബുദ്ധിമുട്ടുകളോട് സഹകരിക്കണമെന്ന പോസ്റ്റര്‍ പതിച്ച് ലോട്ടറി ഓഫീസ് അധികൃതര്‍ മുന്‍കരുതലെടുത്തു. അതേസമയം ടിക്കറ്റുകള്‍ക്ക് ക്ഷാമം നേരിട്ടിട്ടുണ്ടെങ്കില്‍ കൂടുതല്‍ അച്ചടിക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: