കണ്ണൂർ: കേന്ദ്ര വിജ്ഞാപനത്തിൽ പ്രതിഷേധിക്കാനെന്ന പേരിൽ കണ്ണൂർ നഗരത്തിൽ പശുവിനെ പരസ്യമായി വെട്ടിക്കൊന്ന് ഇറച്ചി വിതരണം ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റായിരുന്ന റിജുൽ മാക്കുറ്റിയുൾപ്പെടെ ഏഴു പേരെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റു ചെയ്തു.
റിജിൽ മാക്കുറ്റിയെ കൂടാതെ കെഎസ്യു മുൻ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ, അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് ഷറഫുദ്ദീൻ കാട്ടാമ്പള്ളി, ജെസ്റ്റിസൺ ചാണ്ടിക്കല്ലി, എം.കെ. വരുൺ, വി. എ.ഹരി, ഷമീജ് എന്നിവരേയാണ് പോലീസ് ഇന്നലെ അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ കണ്ണൂർ സെന്റ് മൈക്കിൾസ് സ്ക്കൂളിന് സമീപം കെഎസ്യുവിന്റെ മെമ്പർഷിപ്പ് പ്രവർത്തനം നടത്തുന്നതിനിടെയാണ് ഇവരെ അറസ്റ്റു ചെയ്തത്.
സംഭവത്തിലുൾപ്പെട്ട വാഹനം കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വളർത്തുമൃഗങ്ങളോടുള്ള ക്രൂരത തടയൽ, അന്യായമായ സംഘംചേരൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. പിന്നീട് ഇവരെ സ്റ്റേഷനിൽ നിന്നും ജാമ്യം നൽകി വിട്ടയച്ചു.
റിജിൽ മാക്കുറ്റി, ജോഷി കണ്ടത്തിൽ, ഷറഫുദ്ദീൻ കാട്ടാമ്പള്ളി എന്നിവരെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. സംഭവം വിവാദമായതോടെയായിരുന്നു നടപടി.
മെയ് 27 നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പശുവിനെ പരസ്യമായി വെട്ടിക്കൊന്ന് ഇറച്ചി വിതരണം ചെയ്തത്. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സി.സി. രതീഷ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: