കൊച്ചി: ഹൈക്കോടതി മാര്‍ച്ചിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിച്ച സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പറവൂര്‍ സ്വദേശി സഹീര്‍ (43), കൂനമ്മാവ് സ്വദേശി മുഹമ്മദ് ഷെരീഫ് (38) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മതസ്പര്‍ദ വളര്‍ത്തും വിധമുള്ള പ്രസംഗം, ജഡ്ജിമാരെ ഭീഷണിപ്പെടുത്തല്‍, പോലീസിന്റെ അനുമതിയില്ലാതെ മാര്‍ച്ച് നടത്തി യാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കല്‍, പോലീസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പോലീസുകാരെ ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുസ്ലീം ഏകോപനസമിതിയുടെ പേരില്‍ തിങ്കളാഴ്ച ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിര്‍ബന്ധിച്ച് മതം മാറ്റിയ പെണ്‍കുട്ടിയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
പ്രകടന നിരോധനമുള്ള ഹൈക്കോടതി പരിസരത്തേക്ക് ബാരിക്കേഡ് തകര്‍ത്ത് തള്ളിക്കയറിയ സമരക്കാര്‍ പോലീസിനെ ആക്രമിക്കുകയും വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം സൃഷ്ടിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. സെന്റ് ആല്‍ബര്‍ട്സ് കോളേജിനു സമീപം പോലീസ് സ്ഥാപിച്ച ബാരിക്കേഡാണ് സമരക്കാര്‍ തകര്‍ത്തത്. പോലീസ് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിവീശിയെന്ന് ആരോപിച്ച് ചൊവ്വാഴ്ച മുസ്ലീം ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഹര്‍ത്താലും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: