വാഷിങ്ടണ്‍: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി. തെരഞ്ഞെടുപ്പുവേളയില്‍ നല്കിയ വാഗ്ദാനം പാലിച്ചാണ് ചരിത്രപരമായ ഉടമ്പടിയില്‍ നിന്നു പിന്മാറാനുള്ള തീരുമാനം. ഉടമ്പടിയില്‍ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് കരാറെന്ന് ട്രംപ് ആരോപിച്ചു. കരാര്‍ അമേരിക്കയുടെ താല്പര്യങ്ങള്ക്ക് എതിരാണെന്നും അദ്ദേഹം വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടിക്കണക്കിനു ഡോളര്‍ വിദേശസഹായം കൈപ്പറ്റുന്നതിനു വേണ്ടിയാണ് ഇന്ത്യ പാരിസ് ഉടമ്പടിയില്‍ ഒപ്പിട്ടത്. ചൈനക്കും ഇന്ത്യയ്ക്കും അവരുടെ കല്‍ക്കരിപ്പാടങ്ങള്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഎസിന്റെ കാര്യത്തില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ത്തി എതിര്‍ക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
195 രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പിട്ടു. 147 രാജ്യങ്ങള്‍ ഉടമ്പടി നടപ്പാക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 2016 ഏപ്രില്‍ 22നാണ് ഇന്ത്യ പാരീസ് ഉടമ്പടി അംഗീകരിച്ചത്. കാലാവസ്ഥാവ്യതിയാനം തട്ടിപ്പാണെന്നും പാരീസ് ഉടമ്പടി അനുസരിക്കില്ലെന്നുമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നത്. താന്‍ പ്രസിഡന്റായാല്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ കരാര്‍ റദ്ദ് ചെയ്യുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: