ശ്രീനഗര്‍: സംഘര്‍ഷമൊഴിഞ്ഞ നിമിഷങ്ങളില്ല, ഭീകരവാദത്തിന്റെ ഭീഷണികള്‍ എന്നും, ഏറ്റുമുട്ടലുകള്‍, നിലയ്ക്കാത്ത വെടിയൊച്ചകളുടെ ദിവസങ്ങള്‍, കര്‍ഫ്യൂ, നിരോധനാജ്ഞ…
ജമ്മു കശ്മീര്‍ എന്നു കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്ന ചിത്രങ്ങളൊന്നുമല്ല ബിലാല്‍ മോഹി ഉദ് ദിന് ഭട്ട് എന്ന ചെറുപ്പക്കാരനു പറയാനുള്ളത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ പത്താം റാങ്ക് നേടിയ ഈ ചെറുപ്പക്കാരന് കശ്മീരിന്റെ വ്യത്യസ്തമായ മുഖത്തെ പ്രതിനിധീകരിക്കുന്നു.
ഭട്ട് തന്നെ പറയുന്നത്, തന്റെ നേട്ടം ഈ താഴ്്വരയിലെ ചെറുപ്പക്കാരെയാകെ പ്രചോദിപ്പിക്കും എന്നാണ്. സിവില്‍ സര്‍വീസില്‍ മികച്ച വിജയത്തിനായുള്ള ഭട്ടിന്റെ നാലാമത്തെ ശ്രമമാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ 2013 ബാച്ചായിരുന്നു ഭട്ട്. ഇപ്പോള്‍ ലക്നൗവില്‍ ഫോറസ്റ്റ് ഓഫീസറാണ്. നാലാം ശ്രമത്തില്‍ പത്താം റാങ്ക് എന്ന മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഭട്ട്.
സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ ശ്രമിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും നിങ്ങളുടെ പരിധിയില്‍ വരും, ഭട്ട് പറയുന്നു. റിസള്‍ട്ട് വരുമ്പോഴും പത്താം റാങ്ക് എന്നത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രാജ്യത്തെ ഏറ്റവും കടുത്ത പരീക്ഷയില്‍ ഇത്രയും വലിയ നേട്ടം വലിയ സന്തോഷം തന്നെയാണ്.
വടക്കന്‍ കശ്മീരിലെ ഹാന്‍ഡ്വാര ജില്ലയിലാണ് ഭട്ടിന്റെ വീട്. സംഘര്‍ഷങ്ങളൊന്നും കാര്യമായി ബാധിക്കാത്ത പ്രദേശമാണിതെന്നാണ് ഭട്ട് പറയുന്നത്. പ്ലസ് ടു കഴിഞ്ഞ് അഞ്ചു വര്‍ഷത്തെ വെറ്റിറിനറി കോഴ്സിനു ശേഷം ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ചു.
അച്ഛന് ജി.എം. ഭട്ടും കശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കാരനായിരുന്നു. ഭട്ടിനു മൂന്നു സഹോദരന്മാര്. രണ്ടു പേര് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഒരാള്‍ അമേരിക്കയില്‍ ഡോക്റ്റര്‍. ജനങ്ങളുടെ ദുരിതങ്ങള്‍ ഖണ്ടാണ് വളര്‍ന്നത്. അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് കിട്ടിയിരിക്കുന്നത്. അത് പരമാവധി പ്രയോജനപ്പെടുത്തും, ഭട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: