തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കശാപ്പ് നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചാല്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരല്ലാതെ വേറെ ആരും വരില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കശാപ്പ് നിയന്ത്രണത്തെ ഒരുമിച്ച് നേരിടണമെന്ന് അഭ്യര്‍ത്ഥിച്ച് പിണറായി വിജയന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇതിനൊന്നിനു പോലും മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് എത്തിയത്. മുഖ്യമന്ത്രിമാരുടെ സൗകര്യം കണക്കിലെടുത്ത് യോഗത്തിന്റെ തീയതി നിഴ്ചയിക്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ആരും പ്രതികരിക്കാത്തതുമൂലം യോഗം നടക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.
സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാനുളള സർക്കാർ നീക്കം മുതലാളിമാരെ സഹായിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തെ മദ്യത്തിൽ മുക്കാനാണ് സർക്കാർ തീരുമാനം. മദ്യലോബി തെരഞ്ഞെടുപ്പിൽ സഹായിച്ചതിന് എൽഡിഎഫിന്റെ പ്രത്യുപകാരമാണിത്. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന തീരുമാനം അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം, പാതയോര മദ്യശാലകള്‍ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മതമേലധ്യക്ഷന്മാരും രംഗത്തെത്തി. മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് മതമേലധ്യക്ഷന്മാര് വെള്ളിയാഴ്ച ഗവര്‍ണ്ണറെ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: