തിരുവനന്തപുരം: മദ്യവിതരണത്തിന് ഇനി പഞ്ചായത്തുകളുടെ അനുമതി ആവശ്യമില്ല. മദ്യശാലകള്‍ ആരംഭിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന നിയമപരമായ നിബന്ധന മറികടക്കുന്നതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതോടെയാണ് ഇത് സാധ്യമാകുന്നത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഒപ്പുവച്ചു.
എക്സൈസ് വകുപ്പിന്റെ ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തില്‍ പുതിയ മദ്യശാലകള്‍ തുറക്കാനും നിലവിലുള്ളവ മാറ്റിസ്ഥാപിക്കാനുമായി പഞ്ചായത്ത് രാജ് നഗരപാലിക ആക്ട് ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്.
പുതിയ ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയതോടെ മദ്യശാലകളുടെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതായി. പുതിയ ബാറുകള്‍ തുറക്കുന്നതിനും ബാറുകളും ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പന ശാലകളും മാറ്റി സ്ഥാപിക്കാനും ഇനി എക്സൈസ് വകുപ്പിന്റെ അനുമതി മാത്രം മതിയാകും. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണു മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയത്.
സംസ്ഥാനത്താകെ ഒരേ തരത്തില്‍ അബ്കാരി നയം നടപ്പാക്കുന്നതിനും നിലവിലുളള ലൈസന്‍സികളും പുതിയ അപേക്ഷകരും തമ്മിലുളള വിവേചനം അവസാനിപ്പിക്കുന്നതിനും നഗരപാലികാ ആക്ടിലെ 447-ാം വകുപ്പും പഞ്ചായത്ത് രാജ് ആക്ടിലെ 232ാം വകുപ്പും ഭേദഗതി ചെയ്യണമെന്നു നിര്‍ദേശിച്ചുകൊണ്ട് എക്സൈസ് മന്ത്രി കൊണ്ടുവന്ന നിര്‍ദേശം കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: