കണ്ണൂര്‍: ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്ക് രാജകീയമായ വരവേല്പുമായി ജില്ലയിലെങ്ങും പ്രവേശനോത്സവം. വാദ്യമേളങ്ങളുടെ അകമ്പടിയോടയാണ് മിക്ക സ്കൂളുകളിലും കുട്ടികളെ വരവേറ്റത്. മിഠായി വിതരണവും പായസ വിതരണവുമായതോടെ എല്ലാവരും സന്തോഷത്തിലായി. വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ വിവിധ വര്‍ണ്ണങ്ങളാല്‍ അലങ്കരിച്ചിരുന്നു.
പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരങ്ങാട് പറാമ്പള്ളി കൃഷ്ണമാരാര്‍ എ.എല്‍.പി സ്കൂളില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഈ വാക്ക് തന്നതെന്നമ്മ, ഈ നന്മ തന്നതെന്നമ്മ… എന്നു തുടങ്ങുന്ന മാതൃവാല്സല്യത്തെക്കുറിച്ചുള്ള മനോഹരഗാനം കുട്ടികള്‍ക്കായി പാടിയാണ് അദ്ദേഹം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. നല്ലതുമാത്രം ചിന്തിക്കുകയും സത്യം മാത്രം പറയുകയും ആരെയും പരിഹസിക്കാതിരിക്കുകയും ചെയ്യുക.എങ്കില്‍ നിങ്ങളുടെ വഴികള്‍ തെളിഞ്ഞുവരുമെന്ന് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. കുട്ടികളുടെ കഴിവുകള്‍ പൂര്‍ണമായ അര്‍ഥത്തില്‍ വളര്‍ന്നു വികസിക്കാന്‍ അനുയോജ്യമായ സാഹചര്യങ്ങളാണ് പൊതുവിദ്യാലയങ്ങളില്‍ ഒരുക്കിയിട്ടുള്ളതെന്നും പഠനം ഉത്സവമാക്കി ജീവിതത്തില്‍ വലിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഫുട്ബോള്‍ താരം കെ.വി.ധനേഷ്, ബാലനടി ബേബി നിരഞ്ജന, ജെയിംസ് മാത്യു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് വര്‍ണച്ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ച സ്കൂളിന്റെ മനോഹരമായ അക്ഷരമുറ്റത്തേക്ക് കുട്ടികളെ സ്വീകരിച്ചു. വിടര്‍ന്ന പുഞ്ചിരിയോടെയെത്തിയ കുട്ടികള്‍ക്ക് ബേബി നിരഞ്ജന സ്നേഹപ്പൂക്കള്‍ സമ്മാനിച്ചു. സ്റ്റേജിനു മുന്‍വശത്ത് പ്രത്യേകമായൊരുക്കിയ കുഞ്ഞുകസേരകളില് നവാഗതരെ സ്വീകരിച്ചിരുത്തി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ വിട്ടുനല്‍കിയ പറാമ്പള്ളി കൃഷ്ണമാരാരെ ചടങ്ങില്‍ ആദരിച്ചു. സ്കൂളിന്റെ ചിത്രചുമര്‍ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്റ്റാന്റിഗ് കമ്മറ്റി അധ്യക്ഷന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്കൂളിലെ നവാഗത വിദ്യാര്‍ഥികളുടെ വിവരങ്ങളും സംഭാഷണങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ ശാലാസിദ്ധി വീഡിയോ സിഡി പ്രധാനാധ്യാപിക പി.ഷീലയ്ക്ക് നല്കി എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.പി.വി പുരുഷോത്തമന് പ്രകാശനം ചെയ്തു. കുട്ടികള്‍ക്കുള്ള ഉപഹാരവിതരണം പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ് നിര്‍വഹിച്ചു. ഡിഡിഇ എം.ബാബുരാജന്, പി.പി.രഘു, സി.ജീജ, ടി.ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: