കണ്ണൂര്‍: ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള രൂക്ഷമായ വടംവലി കണ്ണൂര്‍ കോര്പറേഷന് വികസനത്തെ പിന്നോട്ടടിപ്പിക്കുന്നു. മിക്ക ഫയലുകളും ചട്ടങ്ങളുടെയും സാങ്കേതിക പ്രശ്നങ്ങളുടെയും പേരില്‍ ചുവപ്പു നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. മറ്റ് കോര്‍പറേഷനുകളില്‍ നിന്ന് വ്യത്യസ്തമായി ഒരാളൊഴികെ പ്രതിപക്ഷ അംഗങ്ങളാണ് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത്. പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത് ഇതേഘടകം തന്നെയാണ്. കോര്പറേഷന് മേയറും സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാരും പരസ്പര ധാരണയില്ലാതെയും സഹകരണമില്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നത്.
പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പല ഫയലുകളും തങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ലെന്നാണ് സ്റ്റാന്റിങ് കമ്മറ്റി ചെയര്മാനാമാര് പറയുന്നത്. ഫയലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രമേ വികസന കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സക്കുകയുള്ളു. എന്നാല്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാര് ഫയലുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കുന്നില്ലെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് പ്രതിപക്ഷം ബോധപൂര്‍വ്വം തടസ്സം നില്‍ക്കുകയാണെന്നും ഇവര്‍ പറയുന്നു. ചില ഉദ്യോഗസ്ഥന്മാര് കാര്യങ്ങള്‍ വേഗത്തില്‍ നടക്കുന്നതിന് വിഘാതമായി നില്‍ക്കുകയാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ആരോപണമുന്നയിച്ചിരുന്നു. മെല്ലെപ്പോക്കിന് കാരണം സ്റ്റാന്റിങ് കമ്മറ്റികളുടെ കാര്യക്ഷമതയില്ലായ്മയാണെന്ന് ഭരണപക്ഷവും ഫയലുകള്‍ ശ്രദ്ധയില്‍പ്പെടുത്താതെ മേയര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നു.
2015 നവംബര്‍ മാസമാണ് കണ്ണൂര്‍ കോര്പറേഷന് നിലവില്‍ വന്നത്. എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അമൃത് പദ്ധതിയില്‍ കണ്ണൂരിനെ ഉള്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍ കോര്പറേഷന് 2017-18 സാമ്പത്തിക വര്‍ഷം 93.35 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കണ്ണൂര്‍ കോര്‍പറേഷനിലെ വികസന പദ്ധതികള്‍ക്ക് 40 കോടി രൂപ കൂടി അധികമായി ആവശ്യമുണ്ടെന്ന് ഭാരവാഹികള്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വികസന കാര്യത്തില്‍ കോടിക്കണക്കിന് രൂപ അനുവദിച്ച് കിട്ടുമ്പോഴും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള പര്സ്പര ധാരണയില്ലായ്മ വികസന കാര്യത്തിന് തടസ്സമായിനില്ക്കുകയാണ്. കണ്ണൂര്‍ കോര്‍പറേഷന്റെ ഔദ്യോഗിക ആസ്ഥാനമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് പഴയ മുനിസിപ്പല്‍ ഓഫീസ് തന്നെയാണ്. പുതിയകെട്ടിടത്തിനാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ കഴിഞ്ഞ മുനിസിപ്പല്‍ ഭരണകാലത്ത് തന്നെ തയ്യാറാക്കി വെച്ചിരുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ കോര്പറേഷന് ഭരണസമിതി ആവശ്യമായ നടപടി സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ തടസ്സത്തിന് കാരണമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: