ചെറുപുഴ: മലയാളികളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച് ഒടുവില്‍ കോടതിയുടെ പിടിവീണ മണിചെയിന്‍ കമ്പനികള്‍ പുതിയ തന്ത്രങ്ങളുമായി വീണ്ടും രംഗത്ത്. ഇത്തവണ ഓണ്‍ലൈന്‍ ബിസിനസ്സിന്റെ മറവിലാണ് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന മണിചെയിന്‍ കമ്പനികളുടെ രംഗപ്രവേശം. അടുത്ത കാലത്ത് കേസില്‍പെട്ട പ്രധാന നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളുടെ പേരിനോട് സമാനമായ പേരുമായാണ് തട്ടിപ്പ് കമ്പനികള്‍ വീണ്ടും പിടിമുറുക്കുന്നത്. മലയോരമേഖലയിലുള്‍പ്പെടെ നിരവധി പേരാണ് ഇതിന്റെ പ്രമോട്ടര്‍മാരായി രംഗത്തുള്ളത്.
ബിസിനസ്സ് തന്ത്രം പഴയതു തന്നെ. കമ്പനിയുടെ ഉല്പന്നങ്ങള് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നതാണ് കമ്പനിയില്‍ ഡിസ്ട്രിബ്യൂട്ടര്‍ പദവി നേടാനുള്ള മാര്‍ഗ്ഗം. പിന്നീട് ഓരോ ഡിസ്ട്രിബ്യൂട്ടറും ഇടത്തും വലത്തുമായി ഓരോരുത്തരെ ചേര്‍ത്ത് ബിസിനസ്സ് വിപുലപ്പെടുത്തണം. അങ്ങനെ മണിചെയിനിന്റെ സമാന മാതൃകയില്‍ ഇരട്ടപ്പെരുക്കത്തിന്റെ കണക്കിലാണ് കമ്പനിയുടെ ലാഭം. ചെയിന്‍ മുറിഞ്ഞാല്‍ കമ്പനിക്ക് ഇരട്ടിലാഭം. എല്ലാ ഇടപാടുകളും ഓണ്‍ലൈന്‍ വഴി മാത്രമാണ് എന്നതാണ് ഏക വ്യത്യാസം. പണമിടപാടുകളെല്ലാം അക്കൗണ്ട് വഴി മാത്രം.
നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിനു സമാനമായി പരിശീലന ക്ലാസ്സുകളും ബിസിനസ്സ് ടൂളുകളും നല്‍കും. കണ്ണൂര്‍ ജില്ലയില്‍ ഇതിനകം കമ്പനി വന്‍ ബിസിനസ്സ് നേടിക്കഴിഞ്ഞു. ബിസിനസ്സിന്റെ വളര്‍ച്ചക്ക് ഫേസ്ബുക്കിനെയും വാട്സാപ്പിനെയും മറ്റ് സോഷ്യല്‍ മീഡിയയെയും വേണ്ടപോലെ ഉപയോഗപ്പെടുത്തുന്നതിനാല്‍ മറ്റ് പരസ്യങ്ങളും ആവശ്യമേയില്ല. മുമ്പ് മണിചെയിന്‍ കമ്പനികളുടെ തലപ്പത്തുണ്ടായിരുന്നവര്‍ തന്നെയാണ് പുതിയ ഓണ്‍ചെയിന്‍ നെറ്റ് വര്‍ക്കിനും നേതൃത്വം നല്‍കുന്നതെന്ന് കമ്പനിയുടെ വെബ്സൈറ്റ് തന്നെ വെളിപ്പെടുത്തുന്നുണ്ട്. ആമസോണ്‍, ഫല്പ്പ് കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ ബിസിനസ്സ് കമ്പനികളുടേതുപോലെ ഉല്പന്നങ്ങള് വില്പന നടത്തുന്നതിനാല്‍ പുതിയതായി എത്തിപ്പെടുന്നവര്‍ക്ക് കമ്പനിയുടെ തട്ടിപ്പ് മനസ്സിലാക്കാനും കാലമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: