ന്യൂദല്‍ഹി: കാച്ചിയ എണ്ണയും മുല്ലപ്പൂവുമൊക്കെ പ്രശ്നമാണെന്നു പറഞ്ഞതു പോെലയായി റിതബ്രത ബാനര്‍ജി എന്ന സഖാവിന്റെ കാര്യം. ബംഗാളില്‍ നിന്നുള്ള സിപിഎമ്മിന്റെ എംപി റിതബ്രത ബാനര്‍ജിക്കു വിനയായത് ഒരു മോ ബ്ലാ പേനയും ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചും. ഇതു രണ്ടും ആഡംബര ജീവിതത്തിന്റെ ഭാഗമാണെന്നു കണ്ടെത്തിയ സിപിഎം റിതബ്രതയെ മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
രാജ്യസഭയിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ ഇതിനകം ശ്രദ്ധ നേടിയ 38കാരനായ റിതബ്രത വ്യത്യസ്തമായ ജീവിതശൈലിയും അഭിപ്രായങ്ങളും പുലര്‍ത്തുന്ന വ്യക്തിയാണ്.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു സെല്‍ഫിയിലാണ് റിതബ്രതയുടെ പോക്കറ്റിലെ മോ ബ്ലാ പേനയും കൈയിലെ ആപ്പിള്‍ സ്മാര്‍ട്ട് വാച്ചും പാര്‍ട്ടി അണികള്‍ ശ്രദ്ധിച്ചത്.
അതിലൊരു പ്രാദേശിക നേതാവ് ഇതൊക്കെ വാങ്ങാനുള്ള പണം എവിടെനിന്നു കിട്ടുന്നു എന്നൊരു ചോദ്യം ഫേസ്ബുക്കില്‍ത്തന്നെ ഉന്നയിച്ചു. ഇതില്‍ കുപിതനായ റിതബ്രത ആ പ്രവര്ത്തകന് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഇ മെയില്‍ അയച്ച് വിവരങ്ങള്‍ അന്വേഷിച്ചത് വീണ്ടും വിവാദമായി.
ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി ബംഗാള്‍ ഘടകം അന്വേഷണം നടത്തിയത്. എംപിയും പോളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലിം, കേന്ദ്ര കമ്മിറ്റി അംഗം മദന്‍ ഘോഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മൃദുല്‍ ദേ എന്നിവരടങ്ങുന്ന സമിതിയാണ് റിതബ്രതയുടെ ജീവിത ശൈലി പാര്‍ട്ടി വിരുദ്ധമാണെന്നു റിപ്പോര്‍ട്ടു നല്‍കിയത്. ഇതെത്തുടര്‍ന്നാണ് മൂന്നു മാസത്തെ സംസ്പെന്‍ഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: