കൊച്ചി: കൊച്ചി മെട്രോറെയില്‍ പദ്ധതിയുടെ പൂര്‍ണ ചുമതല ഇ.ശ്രീധരന് തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ അനാവശ്യമായി വിവാദമുണ്ടാക്കരുതെന്നും അദ്ദേഹം താല്‍പ്പര്യപ്പെട്ടു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിയുടെ ചെയര്മാന് ആരായിരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിവാദത്തിനില്ല. ഇതില്‍ തര്‍ക്കവും പ്രശ്നങ്ങളും ഇല്ല. തര്‍ക്കമുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ ശ്രീധരന്റെ സേവനം അത്യാവശ്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ വേണ്ട ഇളവ് നല്‍കാമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഉറപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഈ വിഷയത്തില്‍ അനുകൂല നിലപാട് എടുക്കാമെന്ന് പ്രധാനമന്ത്രിയും അറിയിച്ചിട്ടുണ്ട്. ടെര്‍മിനലിന് ഗുണകരമായ വിധത്തില്‍ ഭേദഗതി വേണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: