ചാത്തന്നൂര്‍: നിലവാരമില്ലാത്ത വാട്ടര്‍ബോട്ടിലുകള്‍ കുരുന്നുകളുടെ ആരോഗ്യത്തിന് ഭീഷണി. സ്കൂള്വിപണികള് വഴിയാണ് ഇത്തരത്തിലുള്ള ബോട്ടിലുകള്‍ വിറ്റഴിക്കപ്പെടുന്നത്. ബാഗുകളോ മറ്റ് സാധനങ്ങളോ വാങ്ങുമ്പോള്‍ സൗജന്യമായും ഇവ ലഭിക്കും.
ഗുണനിലവാരമില്ലാത്ത ബോട്ടിലുകള്‍ വാങ്ങി ചൂടുവെള്ളം നിറച്ച് കുട്ടികള്‍ക്ക് കൊടുത്തുവിടുന്ന രക്ഷിതാക്കള്‍ അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധവാന്മാരുമല്ല. ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതിന് ഇത് കാരണമാകുന്നു. ഇത്തരം വാട്ടര്‍ ബോട്ടിലുകളില്‍ കുഞ്ഞുങ്ങള്‍ മാസങ്ങളോളം ചൂടുവെള്ളം കൊണ്ടുപോയി ഉപയോഗിക്കുന്നു.
ഗുണനിലവാരത്തെക്കുറിച്ചും പുനരുപയോഗത്തെക്കുറിച്ചും മനസിലാക്കുന്നതിന് ബോട്ടിലുകളുടെ അടിവശത്തായി ഒന്ന് മുതല്‍ ഏഴ് വരെ നമ്പറുകള്‍ ഉണ്ടായിരിക്കും. അതില്‍ ഒരു തവണ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ് ഒന്ന് എന്ന നമ്പര്‍ കൊണ്ട് സൂചിപ്പിക്കുന്നത്. ഉപയോഗത്തിന് ശേഷം അവ നശിപ്പിക്കേണ്ടതുമാണ്. ഇവയില്‍ ചൂടുള്ള പാനീയങ്ങള്‍ ഒഴിവാക്കുകയും വേണം. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന വിലകുറഞ്ഞ മിക്ക വാട്ടര്‍ ബോട്ടിലുകളും ഇത്തരത്തിലുള്ള ഗുണനിലവാരം ഇല്ലാത്തവയാണ്.
കച്ചവടം നടക്കുന്നതിനായി ഉപഭോക്താക്കളെ പാട്ടിലാക്കാന്‍ സൗജന്യമായി കൊടുക്കുന്നത് ഭംഗിയുള്ള ഇത്തരം വാട്ടര്ബോട്ടിലുകളാണ്. വിലകുറവായതിനാലും സൗജന്യമായി ലഭിക്കുന്നതിനാലും മിക്കപ്പോഴും രക്ഷിതാക്കള്‍ ഇവ തന്നെയാണ് തെരഞ്ഞെടുക്കുന്നതും ചില ബോട്ടിലുകളില്‍ നമ്പറുകള്‍ പോലും ഉണ്ടാകാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: