സത്യാന്വേഷണവഴികളില് ഇന്ദ്രിയനിഗ്രഹത്തിനു കാര്യമായ സ്ഥാനം കാണുന്നു. ഋഷിമാരുടെ തപസ്സ് അതില്ലാതെ സാധ്യമാവുമായിരുന്നില്ലല്ലോ. ശരീരവും ഞാന്‍ എന്ന ബോധവും തമ്മില്‍ ഒരു വടം വലി ഈ പ്രക്രിയയില്‍ വ്യക്തമാണ്. സാധാരണഗതിയില്‍ ‘ ഞാന്‍ ‘ എന്ന ബോധം ശരീരത്തെ ഏറെക്കുറെ സന്തോഷിപ്പിച്ചുകൊണ്ട് പോകുന്നതാണു നമ്മുടെ അനുഭവം. നമ്മള് പ്രവര്‍ത്തിപ്പിക്കേണ്ട ഒരു യന്ത്രമെന്നതിലുപരി നമ്മളെ പ്രവര്‍ത്തിപ്പിക്കുന്ന ഒരു യന്ത്രമായി നാം അതിനെ അറിയുന്നു. അല്ലെങ്കില്‍ നമ്മള് ശരീരം മാത്രമാണെന്ന തോന്നലില്‍ നാം ജീവിക്കുന്നു.
ശരീരത്തെ ഒരു യന്ത്രമായി, ഉപകരണമായി, ജീവാത്മാവിന്റെ കൂടായി അറിഞ്ഞ് ശരീരത്തിന്റെ മേധാവിത്വത്തെ അതിജീവിച്ചവര്‍ — ബോധത്തിന്റെ പടിപടിയായുള്ള ഉണര്ച്ചകളിലേക്ക് കടന്ന് മനുഷ്യരാശിക്ക് വഴികാട്ടികളായിത്തീര്ന്നവര് — പലവിധത്തിലും ശരീരത്തോട് പൊരുതിയിട്ടാണു തങ്ങളുടെ നേട്ടങ്ങളില്‍ എത്തിയിട്ടുള്ളത്. ശരീരത്തെ ജയിക്കാനും ശുദ്ധബോധത്തിലെത്താനും ശ്രമിക്കുന്നവര്‍ ഇന്നും ഭാരതത്തിലുണ്ട്. ലോകത്തിന്റെ മറ്റുഭാഗങ്ങളിലും ഉണ്ടാകാം.
ജനിമൃതിചക്രം, സംസാരം, മോക്ഷം തുടങ്ങിയ ആശയങ്ങള്‍ ഭാരതസംസ്കാരത്തിനു നല്കിയ ശ്രമണപാരമ്പര്യം ശരീരത്തെ പലവിധ ആയാസകരമായ ചര്യകള്‍ക്ക് വിധേയമാക്കിയിരുന്നു. സിദ്ധാര്ത്ഥരാജകുമാരന് (ശ്രീബുദ്ധന് ) മഹാത്യാഗത്തിനു ശേഷം ശ്രമണന്മാരുടെ കൂടെയാണു ആദ്യം കൂടിയത്. തപശ്ചര്യകളില്‍ ജാഗ്രതയോടെ ഏര്‍പ്പെട്ടിരുന്ന അഞ്ചുപേരുടെ ഒരു ചെറുസംഘത്തില്‍. ( ഈ കാലയളവിലാണു പൈശാചികശക്തിയായ ‘ മാര ‘ വന്നു തപസ്സു മുടക്കാന്‍ ശ്രമിക്കുന്നതും സിദ്ധാര്ത്ഥന് ആ തടസ്സത്തെ അതിജീവിക്കുന്നതും.) കാട്ടുപ്രദേശത്ത് കാര്യമായി ഭക്ഷണം കഴിക്കാതെയും ധ്യാനിച്ചും ആറുവര്‍ഷം കഴിഞ്ഞു. അപ്പോഴേക്ക് തീര്‍ത്തും ശോഷിച്ച് അവശനിലയിലായ സിദ്ധാര്ത്ഥന് ഒരു ദിവസം നടത്തത്തിനിടയില്‍ വീണുപോയി. ആ വഴി വന്ന സുജാത എന്ന പെണ്‍കുട്ടി തന്റെ കയ്യിലുണ്ടായിരുന്ന പാല്‍ച്ചോര്‍ അവശനായി കിടന്ന സിദ്ധാര്‍ത്ഥനു കോരിക്കൊടുത്തു. ആ ഭക്ഷണം കൊണ്ട് സിദ്ധാര്‍ത്ഥനു ജീവന് തിരികെ കിട്ടി എന്നാണു പറയപ്പെടുന്നത്.
ഈ അനുഭവമാണു തപശ്ചര്യകളില്‍ ഒരു മധ്യമാര്‍ഗ്ഗം ഉപദേശിക്കാന്‍ പില്ക്കാലത്ത് ബുദ്ധനായ സിദ്ധാര്‍ത്ഥനു പ്രേരണയായത്. ജൈനമതസ്ഥാപകനായ വര്‍ദ്ധമാനമഹാവീരന്‍ കൂടുതല്‍ കര്‍ക്കശമായ തപശ്ചര്യകള്‍ തന്നെ പാലിച്ചു. ജൈനമതക്കാര്‍ പ്രത്യേകിച്ച് ജൈനമുനിമാര്‍ ഇന്നും കഠിനവ്രതങ്ങള്‍ ആചരിക്കുന്നവരാണ്.
കഠിനമായി സ്വന്തം ദേഹത്തെ വേദനിപ്പിച്ച ഒരു മഹാത്മാവാണു ക്രിസ്തുവില്‍ വിശ്വസിച്ച് ജീവിച്ച അസീസിയിലെ സെന്റ് ഫ്രാന്‍സിസ്. ഒരു ധനികവ്യാപാരിയുടെ മകനായ ഫ്രാന്‍സിസ് സംഗീതോപകരണവും വായിച്ച് ലാഘവത്തോടെ ( ഇന്നത്തെ ഭാഷയില്‍ അടിച്ചുപൊളിച്ച്) ജീവിച്ച ചെറുപ്പക്കാരനായിരുന്നു. നിനച്ചിരിക്കാതെയാണു ചില അനുഭവങ്ങള്‍ ഉണ്ടാകുന്നതും തനിക്കു ശരിയെന്ന് ബോധ്യപ്പെട്ട മാര്‍ഗ്ഗം സ്വീകരിച്ച് എല്ലാമുപേക്ഷിച്ചു വീടുവിട്ട് പോകുന്നതും.
ചെരുപ്പിടാതെ പരുക്കനായ വസ്ത്രം ധരിച്ച് നമ്മുടെ അവധൂതന്മാരെപ്പോലെ നടന്നു. തന്റെ ജീവനെ ചുമക്കുന്ന കഴുതയെന്നു വിളിച്ച് ശരീരത്തെ ഫ്രാന്‍സിസ് അനുസരിപ്പിച്ചു. ആ മനസ്സില്‍ കാരുണ്യം നിറഞ്ഞു. സൂര്യചന്ദ്രന്മാരെയും സര്‍വജീവജാലങ്ങളെയും കൂടപ്പിറപ്പുകളായി കണ്ടു. പലപ്പോഴും പക്ഷികള്‍ പാറി വന്ന് അദ്ദേഹത്തിന്റെ തോളില്‍ ഇരുന്നു. തന്റെ വിപഞ്ചികയിലെ സ്വരവീചികള്‍ മൃഗങ്ങളെപ്പോലും ആകര്‍ഷിച്ചു.
കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ദില്ലിയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന കാലത്ത് എന്റെ ഒരു സഹപ്രവര്‍ത്തക വിദേശയാത്രക്ക് പോയി. തിരിച്ചു വന്നപ്പോള്‍ പല സ്ഥലങ്ങളും സന്ദര്‍ശിച്ച കൂട്ടത്തില്‍ അസീസിയിലും പോയ കാര്യം പറഞ്ഞു. ഫ്രാന്‍സിസിന്റെ ഓര്‍മ്മകളുള്ള ആരാധനാസ്ഥലത്തെ തോട്ടത്തില്‍ നില്ക്കുന്ന റോസാച്ചെടികളെ പറ്റിയുള്ള ഐതിഹ്യം എനിക്ക് പറഞ്ഞുതന്നു. (പിന്നീട് ഈ റോസാത്തോട്ടത്തെ പറ്റി വായിക്കുകയും ചെയ്തു. ) ഫ്രാന്‍സിസ് ജീവിച്ചിരുന്ന കാലത്ത് ശരീരം പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടുകയാണോ എന്ന് സംശയിച്ച് ശരീരത്തെ ശിക്ഷിക്കാനായി നിറയെ മുള്ളുള്ള റോസാച്ചെടികള്ക്കുമേലേ തുണിയില്ലാതെ കിടന്നുരുളുമായിരുന്നുവത്രെ. കുറച്ചുനാള്‍ ഇതു തുടര്‍ന്നപ്പോള്‍ ആ റോസാച്ചെടികളില്‍ മുള്ളുകള്‍ ഇല്ലാതായി. തോട്ടത്തില്‍ അന്നത്തെ റോസകളുടെ പിന്മുറക്കാരാണുള്ളത്. അവയ്ക്ക് മുള്ളില്ല. ഈ റോസാപ്പൂക്കള്‍ (Rosa Canina Assisiensis ) ഫ്രാന്‍സിസിന്റെ തോട്ടത്തില്‍ മാത്രമേയുള്ളൂ.
എന്റെ ഗുരു ( നവജ്യോതി ശ്രീ കരുണാകര ഗുരു ) സംന്യാസദീക്ഷ നല്‍കിയവര്‍ക്ക് കര്‍ക്കശമായ ചര്യകള്‍ കല്പിച്ചിരുന്നതായി തോന്നിയിട്ടില്ല. എന്നാല്‍ ഭക്തിയും ലയനവും കുറവായി അനുഭവപ്പെടുന്ന അവസരങ്ങളില്‍ ശരീരത്തിനു കഷ്ടങ്ങള്‍ ഏല്പിക്കുവാന് നിര്‍ദ്ദേശിച്ചിരുന്നതായി അറിയാം. പട്ടിണി കിടക്കുന്നതും ശരീരം കൊണ്ട് നന്നായി വിയര്‍ത്ത് അധ്വാനിക്കുന്നതും ഉദാഹരണങ്ങള്‍. സ്വന്തം സുഖങ്ങളും ഇഷ്ടാനിഷ്ടങ്ങളും ബോധപൂര്‍വം ത്യജിക്കാതെ മനുഷ്യനു ആന്തരികപരിണാമം സംഭവിക്കുന്നില്ല. നിരവധി മഹാത്മാക്കള്‍ ജന്മാന്തരങ്ങളിലൂടെ ബോധപൂര്‍വം അനുഷ്ഠിച്ച ത്യാഗമാണു നമ്മുടെ സംസ്കാരത്തിന്റെ അടിത്തറ. ചെറിയ രീതിയിലെങ്കിലും ത്യാഗപ്പെടാന് അവരുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ നമുക്കും സാധിക്കും, അതുവഴി ആന്തരികമായ പരിണാമത്തിനു ആക്കം കൂട്ടാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: