ഇങ്ങനത്തെ ആയിരക്കണക്കിന് സംഭവങ്ങളുണ്ട്. സദ്ഗുണ വൈകൃതം നമ്മുടെ പ്രകൃതമായി. ആനന്ദപാലന്മാരും പൃഥ്വിരാജന്മാരും ഹരിപന്തഫഡ്കേമാരും അണിയണിയായി തുടര്‍ന്നു. വിശേഷിച്ചും മധ്യകാല ഭാരതചരിത്രത്തില്‍ വിദ്യാരണ്യസ്വാമികളഉടെ പ്രചോദനം മൂലം ഹുക്കബുക്കന്മാരും, സമര്‍ത്ഥ രാമദാസ സ്വാമികളുടെ പ്രചോദനം മൂലം മഹാനായ ശിവാജിയും കുറച്ചുകാലം അവരുടെ പിന്മുറക്കാരുമൊഴികെ മറ്റെല്ലാവരും മേല്‍പ്പറഞ്ഞ കൃഷ്ണനീതി മറന്നുപോയി.
ധീരോദാത്തതയുടെ പേരില്‍ യുദ്ധത്തില്‍ തോറ്റവരെ തിരിച്ചയയ്ക്കുക, ക്ഷാത്രവീര്യത്തിന്റെ പേരില്‍ ശത്രുവിനു ശക്തിസഞ്ചയത്തിനു സമയമനുവദിക്കുക, ഭൂതദയയുടെ പേരില്‍ കയ്യിലകപ്പെട്ട രിപു ബന്ധുക്കളെ വിട്ടുകൊടുക്കുക, സഹിഷ്ണുതയുടെ പേരില്‍ ജയിച്ചു കഴിഞ്ഞിട്ടും തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെമേല്‍ ഉയര്‍ത്തപ്പെട്ട മാനഹാനിയുടെ പ്രതീകങ്ങള്‍ മാറ്റാതിരിക്കുക, തല്‍സ്ഥാനങ്ങളില്‍ മാനലബ്ധിയുടെ പ്രതീകങ്ങള്‍ സ്ഥാപിക്കാതിരിക്കുക, സാന്മാര്‍ഗികതയുടെ പേരില്‍ മതാന്ധന്മാര് ബലാല്ക്കാരം ചെയ്തു ബന്ധിച്ചുവച്ച അമ്മ പെങ്ങന്മാരെ മോചിപ്പിക്കാതിരിക്കുക, ആഭിജാത്യത്തിന്റെ പേരില്‍ പെങ്ങളെയും മകളെയും വിധര്‍മിക്കു വേള്‍ക്കാന്‍ കൊടുക്കുക, മതശുദ്ധിയുടെ പേരില്‍ പിടിച്ചു മതംമാറ്റിയവരെ പറ്റിയ അവസരം വന്നപ്പോഴും തിരിച്ചെടുക്കാതിരിക്കുക തുടങ്ങിയ പെരുമാറ്റങ്ങള്‍ നാട്ടാചാരംപോലെ സാധാരണമായിക്കഴിഞ്ഞിരുന്നു. ദേവലനേയും മേധാതിഥിയേയും മാറ്റിനിര്‍ത്തിയാല്‍, തെറ്റു ചൂണ്ടിക്കാണിച്ചു സമാജത്തെ നേര്‍വഴിക്കു നയിക്കുവാന്‍ സമാജനേതാക്കള്‍ ആരും തന്നെ ഉദിച്ചില്ല.
സദ്ഗുണ വൈകൃതം അക്കാലത്തെ ഐതിഹ്യങ്ങളുടെ ലോകത്തിലും പടര്‍ന്നു. അതിന്റെ ഒരു ഉദാഹരണമാണ് സലിം രാജകുമാരന്റെ അമ്മ റാണാ പ്രതാപന്റെ കയ്യില്‍ കെട്ടിയ രാഖിയുടെ കഥ. കഥ ഇതാണ്; രക്ഷാബന്ധനദിനം വന്നപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ ഭാര്യ സ്വന്തം മകനെ രക്ഷിക്കാന്‍ ഒരു സൂത്രം കണ്ടുപിടിച്ചു. റാണാ പ്രതാപന്റെ പരാക്രമം നല്ലപോലെ അറിയാമായിരുന്ന അവര്‍ അന്നത്തെ ദിവസം ശരിക്കും ഉപയോഗിച്ചു. റാണാപ്രതാപന്റെ കയ്യില്‍ രാഖി കെട്ടി. സമുദായാചാരപ്രകാരം രാഖിബന്ധനം അവരെ പ്രതാപന്റെ സഹോദരിയാക്കി. പ്രതാപന് അവരെ രക്ഷിക്കാന്‍ കടപ്പെട്ടവനുമായി. അവിടെ വച്ചവര്‍ പ്രതാപനോടപേക്ഷിച്ചതു യുദ്ധം വന്നാല്‍ തന്റെ മകനെ കൊല്ലാതിരിക്കണമെന്നായിരുന്നു.
അഞ്ചു ദിവസത്തിനുള്ളില്‍ ഹല്‍ദിഘാട്ടില്‍വച്ചു ഘോരമായ യുദ്ധം നടന്നു. യുദ്ധത്തില്‍വച്ച് റാണാപ്രതാപന്റെ കുതിര സലീം രാജകുമാരന്റെ ആനയുടെ മസ്തകത്തില്‍ മുന്‍കാലുകള്‍ എടുത്തുവച്ചു. റാണാപ്രതാപന് ശൂലമെടുത്ത് സലീമിനെ കുത്തിത്തുളയ്ക്കാന്‍ കയ്യോങ്ങി. അപ്പോഴാണ് കയ്യിലെ രാഖി കണ്ടത്. അദ്ദേഹം ‘സഹോദരിയോടുള്ള കടപ്പാട് ലംഘിക്കാതിരിക്കാന്‍’ ഉടന്‍ കൈ പിന്‍വലിച്ചു. സലീമിനെ വെറുതെവിട്ടു.
ഇതേ കഥയാണ് പുരുഷോത്തമനെക്കുറിച്ചും ചെറുതായ വ്യത്യാസത്തോടെ പറയുന്നത്.
കഥാപാത്രങ്ങള്‍ പ്രതാപനു പകരം പുരുഷോത്തമനും സലീമിന്റെ അമ്മയ്ക്കുപകരം അലക്സാണ്ടറുടെ കാമുകി രുക്സാനയുമാണ്. രക്ഷിക്കപ്പെട്ടത് അലക്സാണ്ടറും.
ഈ രണ്ടുകഥകളിലും ചരിത്രസത്യത്തിന്റെ കണികപോലുമില്ല. പ്രതാപനും സലീമിന്റെ അമ്മയും തമ്മില്‍ ആയുസ്സിലൊരിക്കല്‍പ്പോലും കണ്ടിട്ടില്ല. ആഗ്രയും ഹല്‍ദിഘാട്ടും മൈലുകളകലെയാണ്. വക്കീലിന്റെ ബുദ്ധിയോടെ നോക്കിയാല്‍ ഓങ്ങിയ കൈ കണ്ണിനു പുറകിലായിരിക്കും. രാഖി ഉണ്ടെങ്കില്‍ തന്നെ കാണാന്‍ കഴിയില്ല.
രുക്സാനാ കെട്ടുകഥ ഇതിലും വിചിത്രമാണ്. രക്ഷാബന്ധനം എന്ന ആഘോഷം തന്നെ ക്രിസ്തുവിന് മുന്‍പത്തെ ആ നാലാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നില്ല. ഏഴാം നൂറ്റാണ്ടിലെ സിന്ധാക്രമണത്തിനു മുന്‍പുള്ള സാഹിത്യകൃതികളിലൊന്നും രക്ഷാബന്ധനത്തില്‍കൂടി സംജാതമാകുന്ന സഹോദര സഹോദരീ ബന്ധത്തെക്കുറിച്ച് പറയുന്നില്ല. ‘യേന ബദ്ധോബലീ രാജാ…’ എന്നു മന്ത്രിച്ച് ദേവേന്ദ്രന്റെ കയ്യില്‍ രാഖി കെട്ടുന്നത് സ്വന്തം ഭാര്യയാണ്. ‘സഹോദരിയല്ല. അതും ദേവേന്ദ്രന്റെ രക്ഷയ്ക്കുവേണ്ടിയാണ,് കെട്ടിയവളുടെ രക്ഷയ്ക്കുവേണ്ടിയല്ല.
ആരൊക്കെയോ ചിലര്‍ രക്ഷാബന്ധനത്തിന്റെ മഹത്വം പറഞ്ഞു ഫലിപ്പിക്കാന്‍ അതിശയോക്തികലര്‍ന്ന സംഭവം കടഞ്ഞെടുത്തു. വിശ്വസിക്കാന്‍ പറ്റാത്ത കഥാപാത്രങ്ങളും രംഗങ്ങളും ഒരുക്കി. പക്ഷെ ആ കള്ളത്തച്ചില്‍ മണ്ണുകപ്പിയത് പ്രതാപനെന്ന മഹാപ്രതാപിയും പുരുഷോത്തമനെന്ന ഉത്തമപുരുഷനുമാണ്. രക്ഷാബന്ധനത്തിന്റെ ഉദാത്തമായ മേന്മ പറഞ്ഞുവന്നപ്പോഴേക്കും അവര്‍ രണ്ടുപേരും ശുദ്ധഗതിക്കാരായ വങ്കത്താന്മാരായി. സദ്ഗുണ വൈകൃതം ബാധിച്ച കുബുദ്ധികളുടെ ബലിയാടുകളായി.
സദ്ഗുണവൈകൃതം നമ്മുടെ സമാജത്തെ ആപാദചൂഡം ക്ഷയിപ്പിക്കുന്ന ഒരു രോഗം തന്നെയാണ്. അടുത്തകാലത്തെ പല പല പ്രതിവിധികള്‍മൂലം രോഗം ശമിച്ചു തുടങ്ങി എന്നതിന് സംശയമില്ല. എന്നിരുന്നാലും നിശ്ശേഷം മാറ്റാനും പിന്നീട് വീണ്ടും വരാതിരിക്കാനും അതിന്റെ മൂലഹേതുവും മനസ്സിലാക്കേണ്ടതുണ്ട്. എന്താണ് സദ്ഗുണ വൈകൃതത്തിനു കാരണം?
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: